Loading ...

Home Kerala

വനഭൂമി പട്ടയത്തിലെ വ്യവസ്ഥ മറയാക്കി ഭൂവുടമകള്‍ ചട്ടം ലംഘിച്ചതായി കണ്ടെത്തല്‍

അടിമാലി: 1993ലെ പ്രത്യേക ചട്ടപ്രകാരം സര്‍ക്കാര്‍ വിതരണം ചെയ്ത വനഭൂമി പട്ടയത്തിലെ വ്യവസ്ഥകളുടെ മറവില്‍ ഭൂവുടമകള്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തല്‍. തുടര്‍ന്ന്, ഇത്തരം ഭൂമിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന പരിശോധനക്ക് നിര്‍ദേശം നല്‍കി.

വനഭൂമി പട്ടയത്തില്‍ ഉപജീവന മാര്‍ഗമെന്നനിലയില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന ചട്ടത്തിെന്‍റ മറപിടിച്ചാണ് റിസോര്‍ട്ട്-റിയല്‍ എസ്‌റ്റേറ്റ് മാഫിയ ഇത്തരം ഭൂമി വാങ്ങിക്കൂട്ടി ചട്ടലംഘനം നടത്തുന്നത്. 1977ന് മുമ്ബ് കുടിയേറിയ കര്‍ഷകര്‍ക്ക് വ്യവസ്ഥകളോടെ പ്രത്യേക ചട്ടപ്രകാരമാണ് പട്ടയം നല്‍കിയത്.

1993ലെ എല്‍.എ പട്ടയത്തില്‍ വാണിജ്യപരമായ ചെറിയ നിര്‍മാണത്തിന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഇതിെന്‍റ മറവില്‍ ഇടുക്കി പൂപ്പാറയില്‍ വാണിജ്യാവശ്യത്തിന് ബഹുനില കെട്ടിടം പണിതതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പട്ടയം റദ്ദാക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പലയിടത്തും ഗുരുതര ചട്ടലംഘനം കണ്ടെത്തിയത്. പലയിടത്തും ഹോം സ്‌റ്റേ, ക്യാമ്ബ് ഷെഡ് തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള നിര്‍മാണപ്രവര്‍ത്തനമാണ് നടത്തിയത്. ഇതിന് പഞ്ചായത്ത്-വില്ലേജ് ജീവനക്കാരുടെ ഒത്താശയുമുണ്ട്.

1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച പട്ടയങ്ങള്‍ക്ക് വാണിജ്യപരമായ അനുമതിയില്ലെന്നിരിക്കെ പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരം പട്ടയവസ്തുവില്‍ നിരവധി പെട്രോള്‍ പമ്ബുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് നല്‍കിയ എന്‍.ഒ.സികളും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കും.

1964 ചട്ടപ്രകാരമുളള പട്ടയവസ്തുവില്‍ കൃഷിയും താമസിക്കുന്നതിനാവശ്യമായ വീടുനിര്‍മാണവുമായി ബന്ധപ്പെട്ടല്ലാതെ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ല. ഇതുസംബന്ധിച്ച കേസ് സെപ്റ്റംബര്‍ രണ്ടിന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് 1993 ലെ വനഭൂമി പട്ടയത്തിലും ക്രമവിരുദ്ധ പ്രവര്‍ത്തനം കണ്ടെത്തിയത്. ഇതോടെ ഇത്തരം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിലടക്കം വലിയ പ്രതിസന്ധി ഉടലെടുക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സര്‍ക്കാറിനൊപ്പം നിന്ന ഹൈറേഞ്ച് സംരക്ഷണ സമിതി കഴിഞ്ഞ ദിവസം സര്‍ക്കാറിനെതിരെ പ്രത്യക്ഷ സമരരംഗത്ത് വന്നത് 1993 വനഭൂമി പട്ടയത്തിന്മേല്‍ സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നതിെന്‍റ മുന്നോടിയാണെന്നാണ് സൂചന.


Related News