Loading ...

Home Kerala

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പരാജയം, ആരോഗ്യ ഡേറ്റ കേരളം മറച്ചുവയ്ക്കുന്നു, ആരോപണങ്ങളുമായി വി ഡി സതീശന്‍

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'കൊവിഡുമായ ബന്ധപ്പെട്ട ആരോഗ്യഡേറ്റ കേരളം മാത്രമാണ് മറച്ചുവയ്ക്കുന്നത്. ഇത് മൂന്നാം തരംഗം തടയുന്നതിനുളള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനെ തടസപ്പെടുത്തും. ഡേറ്റാ വിശകലനം നടക്കാത്തത് ഗവേഷണപ്രവര്‍ത്തനങ്ങളെ പോലും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. കോണ്‍ടാക്‌ട് ട്രേസിംഗും കേരളത്തില്‍ പരാജയമാണ്. ഒരാള്‍ പോസിറ്റീവ് ആയാല്‍ 20 പേരെ ടെസ്റ്റ് ചെയ്യണമെന്നിരിക്കെ 1:1.5 എന്നതാണ് കേരളത്തിലെ കണക്ക്.വാക്‌സീന്‍ ചലഞ്ച് ഫണ്ടായി 817 കോടി സ്വരൂപിച്ചിട്ട് 29 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ പണം ഉപയോഗിച്ച്‌ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന് സബ്‌സിഡി ഏര്‍പ്പെടുത്തണം- അദ്ദേഹം ആവശ്യപ്പെട്ടു.

'ആരോഗ്യ സെക്രട്ടറി ഉള്‍പ്പെടെയുള്ള ചില ഐ എ എസ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണം ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ വാര്‍ഡിലെ കിടക്കയ്ക്ക് 750 രൂപ ഏര്‍പ്പെടുത്തിയ തീരുമാനം ഇതിന് ഒരു ഉദാഹരണമാണ്. ഈ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നതിനു താഴെ ഒപ്പുവയ്ക്കാതെ സാമാന്യ ബുദ്ധി ഉപയോഗിക്കാന്‍ ഭരാണാധികാരികള്‍ തയാറാകണം. മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഫലപ്രദമാണ് കേരളത്തിലെ കൊവിഡ് പ്രതിരോധമെന്നാണ് നേരത്തെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത് കേരളത്തിലാണ്. ഏപ്രില്‍ വരെ 50000 മാത്രമായിരുന്നു ടെസ്റ്റ്. ഇപ്പോഴാണ് കൂട്ടിയത്. ഇപ്പോഴും മപ്പതു ശതമാനം മാത്രമാണ് ആര്‍ ടി പി സി ആര്‍ എടുക്കുന്നത്. തമിഴ്‌നാട് 100 ശതമാനം ആര്‍ ടി പി സി ആറാണ് ഉപയോഗിക്കുന്നത്- പ്രതിപക്ഷ നേതാവ് പറഞ്ഞു.

വയനാട്ടിലെ മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ടുള്ള ധര്‍മ്മടം ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News