Loading ...

Home Kerala

മുട്ടില്‍ മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാനും മരംമുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനുമുള്ള ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനം ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചു.

വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍റെ അന്വേഷണ റിപ്പോ‍ര്‍ട്ടിന്‍റെ ഭാഗമായ ഫോണ്‍ രേഖയാണ് മീഡിയവണിന് ലഭിച്ചത്.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്‍റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ചേ‍ര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്‍റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഇവരുടെ ഗൂഡാലോചന കൃത്യമായി വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്‍റെ രേഖകള്‍.

മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുമ്ബുള്ള മരംമുറിയിലാണ് പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ ഫെബ്രുവരി 15ന് റിപ്പോ‍ര്‍ട്ട് നല്‍കിയത്. ഇതേ ദിവസം സാജനും ആന്‍റോ അഗസ്റ്റിനും തമ്മില്‍ 12 തവണയായി ഒരു മണിക്കൂറിലേറെ സംസാരിച്ചു.

ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ വിളിച്ചത് 86 തവണ. സാജന്‍റെ ഔദ്യോഗിക നമ്ബറിലും പേഴസ്നല്‍ നമ്ബറിലുമായിട്ടായിരുന്നു ആന്‍റെോയുമായുള്ള സംസാരം. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഫെബ്രുവരി 8ന് രജിസ്റ്റര്‍ ചെയ്ത മരംമുറിക്കേസിലെ പ്രതികളാണ് ഇവരെന്ന ബോധ്യത്തോടെയാണ് സാജന്‍്റെ സംഭാഷണമെന്നാണ് രാജേഷ് രവീന്ദ്രന്‍റെ റിപ്പോ‍ര്‍ട്ടില്‍ പറയുന്നത്.

ദീപക് ധ‍ര്‍മ്മടവും പ്രതികളായ ആന്‍റോ സഹോദരങ്ങളും തമ്മില്‍ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്‌ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആന്‍റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ചു തവണയാണെന്നും രേഖകളില്‍ നിന്ന് വ്യക്തം. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സാജനെതിരെ സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

Related News