Loading ...

Home International

ജര്‍മനിയില്‍ കോവിഡ് വാക്സിന് പകരം നഴ്സ് ഉപ്പുലായനി കുത്തിവെച്ചു; 9000 പേര്‍ക്ക് വീണ്ടും വാക്സിനേഷന്‍

ബര്‍ലിന്‍: നഴ്സ് ഉപ്പുലായനി കുത്തിവെച്ചതിനെ തുടര്‍ന്ന് ജര്‍മനിയില്‍ 9000ത്തിനടുത്ത് ആളുകളെ വീണ്ടും വാക്സിനേഷന് വിധേയമാക്കും. ഏപ്രിലിലാണ് ഫൈസര്‍ വാക്സിന് പകരം ജര്‍മന്‍ നഴ്സ് ഉപ്പുവെള്ളം കുത്തിവെച്ചതെന്ന് 'മെട്രോ യു.കെ' റിപ്പോര്‍ട്ട് ചെയ്തു.

ആരോപണം ഉയര്‍ന്നതോടെ ആറ് പേര്‍ക്ക് ഉപ്പുലായനി കുത്തിവെച്ചത് താനാണെന്ന് നഴ്സ് സമ്മതിച്ചിരുന്നു. ഫൈസര്‍ വാക്സിന്‍റെ ഒരു കുപ്പി തന്‍റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട് പോയതിനാലാണ് അങ്ങനെ ചെയ്തതെന്നായിരുന്നു വിശദീകരണം.

എന്നാല്‍ ധാരാളം പേരെ ഇവര്‍ കബളിപ്പിച്ചതായി ആന്‍ഡിബോഡി പരിശോധനയില്‍ തെളിഞ്ഞു. വാക്സിനെ വിമര്‍ശിച്ച്‌ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പങ്കുെവച്ചതായി പൊലീസ് കണ്ടെത്തി.

ഇതോടെയാണ് മാര്‍ച്ച്‌ അഞ്ചിനും ഏപ്രില്‍ 20നും ഇടയില്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വീണ്ടും വാക്സിന്‍ നല്‍കുമെന്ന് ഫ്രീസ്ലാന്‍ഡ് ജില്ല അഡ്മിനിസ്ട്രേറ്റര്‍ സ്വെന്‍ ആംബ്രോസി വ്യക്തമാക്കിയത്. ഇക്കാലയളവില്‍ കുത്തിവെപ്പെടുത്ത എത്ര പേര്‍ക്ക് യഥാര്‍ഥ വാക്സിന്‍ ലഭിച്ചുവെന്ന കാര്യത്തില്‍ വ്യക്തതതയില്ലാത്തതിനാലാണ് 8577 പേര്‍ക്കും വീണ്ടും വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചത്.

കുത്തിവെപ്പെടുത്ത എല്ലാവരും 70 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് ആശങ്കയെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപ്പുവെള്ളം കുത്തിവെച്ചത് കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും വരില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

ജര്‍മന്‍ ജനസംഖ്യയുടെ 57 ശതമാനം പേരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തതായാണ് കണക്കുകള്‍. 91000 പേരാണ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

Related News