Loading ...

Home USA

ഡെല്‍റ്റ വകഭേദം ആശങ്കയാകുന്നു; യു.എസില്‍ കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസിന് എഫ്.ഡി.എ അനുമതി

രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള നീക്കങ്ങളുമായി യു.എസ്. ഡെല്‍റ്റ വകഭേദം പടരുന്നതിനിടെയാണ് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ (എഫ്.ഡി.എ) നിര്‍ണായക തീരുമാനം.

പുതിയ ഉത്തരവ് പ്രകാരം പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുമതിയുണ്ടാവുമെന്ന് എഫ്.ഡി.എ കമീഷണര്‍ ഡോ.ജാനറ്റ് വുഡ്കോക്ക് അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവര്‍ക്കും മറ്റ് ഗുരുതര രോഗമുള്ളവര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നാണ് സൂചന. അതായത്, ഇവര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിന്‍റെ മൂന്നാം ഡോസു കൂടി സ്വീകരിക്കാം.

വാക്സിന്‍ ഉപദേശക സമിതിയും എഫ്.ഡി.എയും ഇന്ന് ചേരുന്ന അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവുക. അര്‍ബുദ, എയ്ഡ്സ് രോഗികള്‍ക്ക് കോവിഡ് വാക്സിന്‍റെ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് വൈറ്റ് ഹൗസ് ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗച്ചി ആവശ്യപ്പെട്ടിരുന്നു. വാക്‌സിനെടുത്ത എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനെക്കാള്‍ പ്രാമുഖ്യം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനാണെന്നായിരുന്നു ആന്റണി ഫൗച്ചി അഭിപ്രായപ്പെട്ടത്.

അതേസമയം, ലോകത്തെ വാക്സിന്‍ ക്ഷാമം കണക്കിലെടുത്ത് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ നിന്നും സമ്ബന്ന രാജ്യങ്ങള്‍ പിന്മാറണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡെല്‍റ്റ വകഭേദങ്ങളെ നേരിടാന്‍ മൂന്നാം ഡോസ് വാക്സിനുകള്‍ നല്‍കുന്നത് ഗുണകരമാകുമെന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ബൂസ്റ്ററുകള്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു.

Related News