Loading ...

Home International

കാണ്ഡഹാറും കീഴടക്കി; 12 പ്രവിശ്യകള്‍ കൈപ്പിടിയിലൊതുക്കി താലിബാന്‍

കാബൂള്‍: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാറും കീഴടക്കി അഫ്ഗാനില്‍ താലിബാന്റെ മുന്നേറ്റം. നഗരത്തിലെ ഗവര്‍ണര്‍ കാര്യാലയവും മറ്റു സര്‍ക്കാര്‍ കെട്ടിടങ്ങളും താലിബാന്‍ വരുതിയിലാക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഹെറാത് കീഴടക്കിയതിന് പിന്നാലെയാണ് താലിബാന്‍ കാണ്ഡഹാറിലേക്ക് മുന്നേറിയത്. ചെറുത്തുനില്‍പ്പിന് ശേഷമാണ് അഫ്ഗാന്‍ സേന നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

'കാണ്ഡഹാര്‍ സമ്ബൂര്‍ണമായി കീഴടക്കി. മുജാഹിദീന്‍ നഗരത്തിലെ രക്തസാക്ഷി ചത്വരത്തിലെത്തി'- താലിബാന്‍ വക്താവിനെ ഉദ്ധരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്ത് താലിബാന്‍ പിടിച്ചെടുത്തിരുന്നു. തലസ്ഥാനമായ കാബൂളില്‍ നിന്ന് 130 കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്ഥലമാണ് ഹെറാത്ത്.

34 അഫ്ഗാന്‍ പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 12 എണ്ണം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അഫ്ഗാന്‍ ഭരണകൂടം താലിബാനു മുമ്ബില്‍ അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശം വച്ചതായി സൂചനയുണ്ട്.

അതിനിടെ, യു.എസ്, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

കാബൂളിലെ യുഎസ് എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥെരെ തിരിച്ചെത്തിക്കാന്‍ യുഎസ് തിരക്കിട്ട ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുവ്വായിരം സൈനികരെ ബൈഡന്‍ ഭരണകൂടം ഉടന്‍ അഫ്ഗാനിലേക്ക് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷയ്ക്കായി 600 ട്രൂപ്പിനെ ബ്രിട്ടന്‍ വിന്യസിച്ചിട്ടുണ്ട്. എംബസി ഒഴിപ്പിക്കുന്നതിനായി കാനഡയും പ്രത്യേക സേനയെ അയയ്ക്കുന്നുണ്ട്.
        

Related News