Loading ...

Home Kerala

വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്

വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന് ലോകായുക്തയുടെ നോട്ടീസ്. ഷാഹിദ കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

നേരത്തേ ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ പരാതി നല്‍കിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്തതെന്നാണ് പരാതിയിലുള്ളത്.

ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍നിന്ന് ബി.കോം നേടി എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍, കേരള സര്‍വകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷന്‍ അംഗമാകാനായി സമര്‍പ്പിച്ച ബയോഡേറ്റയിലും നല്‍കിയിരിക്കുന്നത് ബി.കോമാണ്.

2018 ജൂലൈയില്‍ പിഎച്ച്‌.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്റ്റില്‍ പബ്ലിക് അഡ്മിനിട്രേഷനില്‍ മാസ്റ്റേഴും ഡി.ലിറ്റും നേടിയെന്ന് പറയുന്നു. മൂന്നു വര്‍ഷംകൊണ്ട് ഈ പറയുന്ന യോഗ്യതകള്‍ നേടിയെടുക്കുക അസാധ്യമാണെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം ആരോപണവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഷാഹിദ കമാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. തന്നെപ്പോലെയുള്ള ഒരു പൊതുപ്രവര്‍ത്തകക്ക് അത്തരത്തില്‍ വ്യാജ യോഗ്യത വെക്കാന്‍ സാധിക്കുമോ എന്ന് സാമാന്യ യുക്തിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നായിരുന്നു ഷാഹിദ കമാലിന്റെ പ്രതികരണം.


Related News