Loading ...

Home sports

കശ്മീര്‍ പ്രീമിയര്‍ ലീഗിന് അംഗീകാരം നല്‍കരുതെന്ന് ബിസിസിഐ; ഐസിസിക്ക് കത്തയച്ചു

പാക് അധീന കശ്മീരില്‍ നടക്കുന്ന കശ്മീര്‍ പ്രീമിയര്‍ ലീഗിന് (കെ.പി.എല്‍) അംഗീകാരം നല്‍കരുതെന്ന് ബിസിസിഐ. ഈ ആവശ്യപ്പെട്ട് ഐസിസിക്ക് ബിസിസിഐ കത്തയച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളെ ഉള്‍പ്പെടുത്തി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പാക് അധീന കശ്മീരില്‍ നടത്തുന്ന ട്വന്റി-20 ലീഗാണ് കശ്മീര്‍ പ്രീമിയര്‍ ലീഗ്.

കശ്മീര്‍ ഇപ്പോഴും തര്‍ക്കം നില്‍ക്കുന്ന പ്രദേശമാണെന്നാണ് ബിസിസിഐ കത്തില്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നില്‍ക്കുന്ന പ്രദേശമാണിതെന്നും ബിസിസിഐ പറയുന്നു. തര്‍ക്കങ്ങളെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനം പരസ്പരം ഐസിസി ടൂര്‍ണമെന്റുകളിലല്ലാതെ പരസ്പരം മത്സരിക്കാറില്ല.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റിലല്ലാതെ മുഖാമുഖം വന്നത് 2012-13ലാണ്. ആറ് ടീമുകളാണ് കശ്മീര്‍ പ്രീമിയര്‍ ലീഗ് കളിക്കുക. ആഗസ്റ്റ് ആറിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. പാക് അധീന കാശ്മീരിലുള്ള മുസഫറാബാദ് സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുക.

അതേസമയം പാക്ക് അധീന കശ്മീരില്‍ നടക്കുന്ന ടി20 ലീഗില്‍ കളിക്കുന്നതു തടയാന്‍ ബിസിസിഐ ശ്രമിക്കുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷെല്‍ ഗിബ്സ് രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് താരത്തിന്റെ വിമര്‍ശനം. പാകിസ്താനുമായുള്ള സ്വന്തം രാഷ്ട്രീയ അജണ്ട കെപിഎല്ലിലേക്ക് കൊണ്ടുവന്ന് താന്‍ കളിക്കുന്നത് തടയാന്‍ ബിസിസിഐ ശ്രമിക്കുന്നത് തീര്‍ത്തും അനാവശ്യമാണെന്ന് ഗിബ്സ് ട്വീറ്റ് ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ഇന്ത്യയില്‍ വരാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെപിഎല്ലിന് പാക് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം മോണ്ടി പനേസര്‍, മാറ്റ് പ്രിയര്‍, ഫില്‍ മസ്റ്റാഡ്, ഉവൈസ് ഷാ അടക്കം കെപിഎല്ലില്‍ കളിക്കാനിരുന്ന നിരവധി ഇംഗ്ലീഷ് താരങ്ങള്‍ പിന്‍മാറിയിട്ടുണ്ട്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള രണ്ടുവീതം താരങ്ങളും കളിക്കാന്‍ വിസമ്മതിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ പിന്മാറിയതെന്നാണ് കെപിഎല്‍ മാധ്യമ വിഭാഗം മാനേജര്‍ സാഖിബ് അബ്ബാസി കഴിഞ്ഞ ദിവസം ആരോപിച്ചത്.

സംഭവത്തില്‍ ബിസിസിഐക്കെതിരെ വിമര്‍ശനുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും(പിസിബി) രംഗത്തെത്തിയിട്ടുണ്ട്. ഐസിസി അംഗങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുകവഴി ബിസിസിഐ ഒരിക്കല്‍കൂടി രാജ്യാന്തര പെരുമാറ്റച്ചട്ടങ്ങളും മാന്യന്മാരുടെ കളിയുടെ ആത്മാവും ലംഘിച്ചിരിക്കുകയാണെന്ന് പിസിബി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. വിഷയം ഐസിസിയില്‍ ഉന്നയിക്കുമെന്നും പിസിബി അറിയിച്ചിട്ടുണ്ട്.

എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വളര്‍ച്ചയില്‍ പിസിബി അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നാണ് ഇതിനോട് ബിസിസിഐ പ്രതികരിച്ചത്. പഴയ ഒത്തുകളി വിവാദത്തില്‍ ഗിബ്സിന്റെ പങ്കാളിത്തം ചൂണ്ടിക്കാട്ടി താരത്തെ ആക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് ബിസിസിഐ വൃത്തം. പിസിബി ആശയക്കുഴപ്പത്തിലാണെന്നു തോന്നുന്നു. പാക്കിസ്താന്‍ താരങ്ങളെ ഐപിഎല്ലില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം മറ്റൊരു ഐസിസി അംഗരാജ്യത്തിന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തല്‍ അല്ലാത്തതുപോലെ ഇതിനെയും കണ്ടാല്‍ മതി. ഇന്ത്യയില്‍ വച്ചു നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ കളിക്കാന്‍ താരങ്ങളെ അനുവദിക്കണമോ വേണ്ടയോ എന്നത് ബിസിസിഐയുടെ ആഭ്യന്തര വിഷയമാണെന്നും ബോര്‍ഡ് വൃത്തം വ്യക്തമാക്കി.

Related News