Loading ...

Home National

ഝാര്‍ഖണ്ഡിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 'ഒരു കോടിയും മന്ത്രിസ്ഥാനവും' ബി.ജെ.പി വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

റാഞ്ചി: ഝാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ മൂന്നുപേര്‍ അറസ്റ്റിലായതിന് പിന്നാലെ, പണം വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എം.എല്‍.എ. മൂന്നുപേര്‍ നിരവധി തവണ തന്നെ സമീപിച്ചെന്നും സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സഹായിച്ചാല്‍ ഒരു കോടി രൂപയും മന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനവും നല്‍കിയതായും കോലേബിറ എം.എല്‍.എ നമന്‍ ബിക്സല്‍ കോങ്കാരി പറഞ്ഞു. ജെ.എം.എം, കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യമാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡ് ഭരണത്തില്‍.

ആറോളം തവണ മൂന്നുപേര്‍ തന്നെ സമീപിച്ചു. ചില കമ്ബനികളില്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കി തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വഴിയാണ് മൂന്നുപേര്‍ കാണാനെത്തിയത്. നിരവധി തവണ പോകാന്‍ ആവശ്യപ്പെട്ടിട്ടും വീണ്ടും ഇതേ ആവശ്യവുമായി അവര്‍ എത്തിയിരുന്നു. ഒരിക്കല്‍, അവര്‍ ഒരു കോടി രൂപ പണമായി നല്‍കാമെന്ന് അറിയിച്ചു. ഉടന്‍ തന്നെ താന്‍ സി.എല്‍.പി (കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി) നേതാവ് അലംഗിര്‍ അലമിനെയും കോണ്‍ഗ്രസ് ഝാര്‍ഖണ്ഡ് നേതാവ് ആര്‍.പി.എന്‍. സിങ്ങിനെയും വിവരം അറിയിച്ചിരുന്നു. കൂടാതെ സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രി ഹേമന്ത് സോറനും സൂചന നല്‍കിയിരുന്നു -എം.എല്‍.എ പറഞ്ഞു.

പണത്തിന് പുറമെ മന്ത്രിസ്ഥാനവും അവര്‍ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു. ന്യൂനപക്ഷ, ഗോത്ര വിഭാഗങ്ങളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന വാഗ്ദാനവും അവര്‍ നല്‍കി. ഇത് ബി.ജെ.പിക്ക് വേണ്ടിയാണെന്നും അവര്‍ ഒരിക്കല്‍ പറഞ്ഞു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരാരും ഇതുവരെ തന്നെ സമീപിച്ചിട്ടില്ല -കോങ്കാരി പറഞ്ഞു.

തന്നെ സമീപിച്ച മൂന്നുപേരെയാണോ ശനിയാഴ്ച അറസ്റ്റ് ചെയ്തതെന്ന കാര്യം വ്യക്തമല്ല. അവരുടെ മുഖം ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച അഭിഷേക് ദുബെ, അമിത് സിങ്, നിവാരണ്‍ പ്രസാദ് മഹതോ എന്നിവരാണ് അറസ്റ്റിലാകുന്നത്. റാഞ്ചി കോട്വാലി പൊലീസ് ഇവര്‍ക്കെതിരെ കോണ്‍ഗ്രസ് ബെര്‍മോ എം.എല്‍.എ കുമാര്‍ ജയ്മങ്കല്‍ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

പ്രതികളിലൊരാളായ നിവാരണ്‍ പ്രസാദിന്‍റെ ഫേസ്ബുക്ക് ബേജില്‍ ബി.ജെ.പിയുടെ ധാന്‍ബാദ് എം.പി പശുപതി നാഥും പ്രാദേശിക നേതാക്കളുമായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.





Related News