Loading ...

Home Kerala

ശല്യമാകുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ഹൈകോടതി


കൊച്ചി: കാട്ടുപന്നികള്‍ വ്യാപക കൃഷി നാശമുണ്ടാക്കുന്ന മേഖലയില്‍ കൊല്ലാന്‍ കര്‍ഷകര്‍ക്ക് വൈല്‍ഡ് ലൈഫ് ചീഫ് വാര്‍ഡന്‍ അനുമതി നല്‍കണമെന്ന് ഹൈകോടതി. കാട്ടുപന്നി ശല്യത്തിനെതിരായ നടപടി ഫലപ്രദമാകാത്ത സാഹചര്യവും കര്‍ഷകര്‍ നേരിടുന്ന ഭീഷണിയും വിലയിരുത്തിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിന്‍റെ ഉത്തരവ്. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നുവെന്നും വന്യജീവി ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലംകാണുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒരുകൂട്ടം കര്‍ഷകര്‍ക്ക് അനുമതി നല്‍കാനാണ് ഇടക്കാല ഉത്തരവിലെ നിര്‍ദേശം.

കാട്ടുപന്നി ശല്യം രൂക്ഷമായിടങ്ങളില്‍ വന്യജീവി സംരക്ഷണ നിയമം 62ാം വകുപ്പ് പ്രകാരം ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹരജി. വന്യജീവികള്‍ ജീവനും കൃഷിയടക്കം സ്വത്തിനും ഭീഷണിയാവുന്നിടങ്ങളില്‍ ക്ഷുദ്ര ജീവിയായി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുമെന്ന് 2020 നവംബറില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന് മുമ്ബാകെ ഉന്നയിച്ചിരുന്നതായി ഹരജിയില്‍ പറയുന്നു. എന്നാല്‍, പഞ്ചായത്തീരാജ് നിയമ പ്രകാരമുള്ള നടപടികളിലൂടെ ശല്യം പരിഹരിക്കാനുള്ള നിര്‍ദേശത്തോടെ മടക്കി. ഈ വര്‍ഷം വീണ്ടും ആവശ്യമുന്നയിച്ച്‌ സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമത്തിലെ 11(1)(ബി) വകുപ്പ് പ്രകാരം എവിടെയെങ്കിലും വന്യജീവികള്‍ മനുഷ്യജീവനോ കാര്‍ഷിക വിളകളടക്കം സ്വത്ത് മുതലുകള്‍ക്കോ നാശം വരുത്തുന്നുണ്ടെന്ന് ബോധ്യമായാല്‍ ആ മേഖലയില്‍ ആ വന്യമൃഗങ്ങളെ ഒറ്റക്കോ കൂട്ടായോ വേട്ടയാടാന്‍ അവിടത്തെ തമാസക്കാര്‍ക്ക് രേഖാമൂലം അനുമതി നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമീപവാസികള്‍ക്ക് കാട്ടുപന്നി വലിയ ശല്യമായതിനാല്‍ സര്‍ക്കാര്‍തന്നെ അവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശം. ഒരുമാസത്തിനകം നടപ്പാക്കണം.

Related News