Loading ...

Home National

അഫ്ഗാനിലെ ഇന്ത്യന്‍ നിര്‍മിതികള്‍ തകര്‍ക്കാന്‍ ഐ.എസ്.ഐ നിർദ്ദേശം

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ നിര്‍മിത ആസ്തികളും നിര്‍മിതികളും ലക്ഷ്യമിടണമെന്ന് താലിബാനില്‍ ചേര്‍ന്ന പാകിസ്താനി പോരാളികളോടും താലിബാനോടും പാക് ചാരസംഘടനയായ ഐ.എസ്.ഐ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അടയാളങ്ങളായ നിര്‍മിതികളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 20 വര്‍ഷം കൊണ്ട് ഇന്ത്യ നിര്‍മിച്ച ആസ്തികളെയാണ് ഐ.എസ്.ഐ ലക്ഷ്യമിടുന്നത്.

അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താന്‍ സര്‍ക്കാറിനെതിരായ താലിബാന്‍ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്‍മാര്‍ അഫ്ഗാനില്‍ പ്രവേശിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ നശിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശങ്ങളുമായിട്ടാണ് പാകിസ്താന്‍ അഫ്ഗാനിലേക്ക് ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ നിരീക്ഷക വൃത്തങ്ങളെ ഉദ്ധരിച്ച്‌ 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ അഫ്ഗാനിസ്താന്‍റെ പുനര്‍നിര്‍മാണത്തില്‍ മൂന്ന് ബില്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഡെലാറാമിനും സരഞ്ച് സല്‍മ ഡാമിനുമിടയിലെ 218 കിലോമീറ്റര്‍ റോഡും 2015ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ലമെന്‍റ് കെട്ടിടവുമെല്ലാം അഫ്ഗാന്‍ ജനതയ്ക്കുള്ള ഇന്ത്യന്‍ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.

ഹെറാത്ത് പ്രവിശ്യയിലെ ചിശ്ത് ജില്ലയില്‍ വൈദ്യുതി വിതരണം നടത്തുന്നതിന് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ സ്മാരകമായി നിലകൊള്ളുന്ന സല്‍മ ഡാമില്‍ കഴിഞ്ഞ ദിവസം താലിബാന്‍ ബോംബിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related News