Loading ...

Home National

'സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ മനുഷ്യാവകാശ ചരിത്രത്തില്‍ തീരാകളങ്കമായി നിലനില്‍ക്കും'; വിമര്‍ശനവുമായി യുഎന്‍

വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ പ്രതിനിധി. സ്വാമിയുടെ മരണം ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ കളങ്കമായി ദീര്‍ഘകാലം നിലനില്‍ക്കുമെന്നും യുഎന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട ചുമതലയുള്ള മാരി ലോളര്‍ കുറ്റപ്പെടുത്തി.

നാലു പതിറ്റാണ്ടായി സാമൂഹികനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന കാതോലിക് വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണം ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തില്‍ ദീര്‍ഘകാലം ഒരു കളങ്കമായി നിലനില്‍ക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനെ തീവ്രവാദിയായി ചിത്രീകരിക്കുന്നതിന് ഒരു ന്യായവുമില്ല. കുറ്റാരോപിതനായി തടവിലടക്കപ്പെട്ടും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടും ഫാദര്‍ സ്വാമിയെപ്പോലെയുള്ളൊരു അന്ത്യം നേരിടാന്‍ അവര്‍ക്ക് ഒരു കാരണവുമില്ലെന്നും മാരി ലോളര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ആദിവാസി ന്യൂനപക്ഷങ്ങളുടെയും ഗോത്രജനങ്ങളുടെയും അവകാശങ്ങള്‍ക്കായി ജീവിതത്തിന്റെ വലിയൊരു ഭാഗവും മാറ്റിവച്ച ജെസ്യൂട്ട് പുരോഹിതനായ ഫാദര്‍ സ്വാമിയുടെ മരണവിവരമറിഞ്ഞു തകര്‍ന്നുപോയി. ജയിലില്‍ ആരോഗ്യസ്ഥിതി മോശമാകുന്നതിനിടെ സ്വാമിയെ മോചിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചത്. ജയിലില്‍ നിരന്തരമായ പീഡനങ്ങള്‍ക്കും ചോദ്യംചെയ്യലുകള്‍ക്കും അദ്ദേഹം വിധേയനായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വൃത്തങ്ങള്‍ നിയമലംഘനങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. മനുഷ്യാവകാശങ്ങള്‍ തടഞ്ഞിട്ടില്ല. നിയമപ്രകാര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദേശീയ അന്വേഷണ ഏജന്‍സി സ്വാമിയെ അറസ്റ്റ് ചെയ്തതും തടവിലിട്ടതും. അദ്ദേഹത്തിനെതിരായ കുറ്റങ്ങളുടെ പ്രത്യേക സ്വഭാവം കാരണമാണ് ജാമ്യാപേക്ഷകള്‍ കോടതികള്‍ തള്ളിക്കളഞ്ഞത്-സ്റ്റാന്‍ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വിശദമായ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലയേല്‍പ്പിക്കപ്പെട്ട പ്രത്യേക യുഎന്‍ പ്രതിനിധിയാണ് മാരി ലോളര്‍. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ ബിസിനസ്, മനുഷ്യാവകാശ വിഭാഗത്തില്‍ അഡ്ജങ്റ്റ് പ്രൊഫസറുമാണ്. നേരത്തെ അയര്‍ലന്‍ഡിലെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഓഫീസ് ഡയരക്ടറുമായിരുന്നു.

Related News