Loading ...

Home Kerala

തിരുവനന്തപുരത്ത് സിക്ക ക്ലസ്റ്റര്‍; മൂന്ന് കി.മീറ്റര്‍ വ്യാപ്തിയില്‍ രോഗബാധ

തിരുവനന്തപുരത്ത് സിക്ക ക്ലസ്റ്റര്‍ രൂപപ്പെട്ടു. ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ വ്യാപ്തിയില്‍ രോഗബാധ കണ്ടെത്തി. രോഗപ്രതിരോധത്തിന് കര്‍മപദ്ധതി തയാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമിതമായ ഭീതി ഒഴിവാക്കി അതീവ ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിക്ക പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ രോഗ പ്രതിരോധത്തിനുള്ള കര്‍മപദ്ധതികള്‍ തയാറായിട്ടുണ്ട്. കൊതുകു നിര്‍മാര്‍ജനമാണ് പ്രധാനമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. വീടിന് പരിസരത്ത് കൊതുക് മുട്ടയിട്ട് പെരുകാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിനുള്ളില്‍ കൊതുക് വളരാന്‍ അനുവദിക്കരുതെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും കഴിഞ്ഞ ദിവസം സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്ബത്തൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സിക്ക വൈറസ് കണ്ടെത്തിയത്. ഇതുകൂടാതെ പൂന്തുറ, ശാസ്തമംഗലം സ്വദേശികള്‍ക്കും ഇന്നലെ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ക്കുമാണ് ഇതുവരെ സിക്ക വൈറസ് ബാധിച്ചത്. പാറശ്ശാല സ്വദേശിനിയായ ഗര്‍ഭിണിയിലാണ് ആദ്യം സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്.

Related News