Loading ...

Home health

സിക്ക വൈറസ്; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

കോവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയില്‍ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്നൊരു ആശങ്ക പലര്‍ക്കും ഉണ്ടായേക്കാം.

സിക്ക വൈറസ് രോഗബാധയെ കുറിച്ച്‌ അറിയേണ്ട പ്രസക്തമായ വസ്തുതകള്‍ ഇവയാണ്,

∙ പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്.
∙ പൊതുവില്‍ അതിരാവിലെയും വൈകുന്നേരവും കടിക്കുന്ന കൊതുകുകളാണിവ.

∙ കൂടാതെ രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.

∙ രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം.

∙ എന്നാല്‍ പലരിലും ലക്ഷണങ്ങള്‍ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.

∙ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല.

സാധാരണ ഗതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്. എന്നാല്‍ ഇതിന്റെ പ്രസക്തി എന്തെന്നാല്‍, ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. കൂടാതെ വളര്‍ച്ച എത്താതെ പ്രസവിക്കാനും അബോര്‍ഷന്‍ ആയി പോവാനും ഉള്ള സാധ്യതകള്‍ ഉണ്ട്. അപൂര്‍വമായി മുതിര്‍ന്നവരില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നാളിതുവരെ 86 രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1952 ല്‍ ഉഗാണ്ടയിലും, ടാന്‍സാനിയയിലും മനുഷ്യരില്‍ സിക്ക രോഗബാധ സ്ഥിരീകരിച്ചു. 1954ല്‍ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. 1960കള്‍ മുതല്‍ 80കള്‍ വരെ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട കേസുകളായ് അപൂര്‍വമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2013 ല്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ വലിയ പകര്‍ച്ച വ്യാധിയായി ഇത് ഫ്രഞ്ച് പോളിനേഷ്യയിലും പരിസരപ്രദേശത്തും കണ്ടെത്തി.എന്നാല്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടര്‍ന്നത് 2015 ല്‍ ബ്രസീലിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിക്ക വൈറസ് ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അപകടാവസ്ഥകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കൊതുകിനെ നിയന്ത്രിക്കാന്‍ പട്ടാളത്തെ വരെ ഇറക്കേണ്ടി വന്നിട്ടുണ്ട് ബ്രസീലില്‍. അന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.

രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവും അന്ന് ഉണ്ടായിരുന്നു.

ഇത്തരം നടപടി ക്രമങ്ങളിലൂടെ ലോകമെമ്ബാടും പടരുന്നത് തടയാനുള്ള നടപടിക്രമങ്ങള്‍ ഏകദേശം ഫലം കണ്ടിരുന്നു. ഇന്ത്യയില്‍ ഉള്‍പ്പെടെ സിക്ക വൈറസിന് എതിരെ വാക്സീന്‍ വികസിപ്പിച്ചെടുക്കാന്‍ ആ സമയത്ത് ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വൈറസ് വലിയൊരു ഭീഷിണി ആവാഞ്ഞത് കൊണ്ടാവാം ഗവേഷണങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടായതായി അറിവില്ല.

നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശി വേദന എന്നിവയാണ് ലക്ഷണങ്ങള്‍. 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല.

ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.

ഉറങ്ങുമ്ബോള്‍ കൊതുക് കടിയെ തടയുന്ന രൂപത്തില്‍ മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക. mosquito repellents ഉം ഉപയോഗിക്കാവുന്നതാണ്

കൊതുകു നശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക.

ചുരുക്കി പറഞ്ഞാല്‍ അമിത ആശങ്കകള്‍ വേണ്ട. ഗര്‍ഭിണികളും ഗര്‍ഭവതികള്‍ ആവാനിടയുള്ളവരും കരുതലോടെയിരിക്കണം.

ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാനിടയുള്ള സാഹചര്യത്തില്‍, സിക്ക വൈറസ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയിടങ്ങളില്‍ വസിക്കുന്നവരും, അവിടങ്ങളില്‍ യാത്ര ചെയ്തു വരുന്നവരും ജാഗ്രത പാലിക്കണം. അത്തരത്തിലുള്ള പുരുഷന്മാര്‍ ആറു മാസത്തേക്കും സ്ത്രീകള്‍ രണ്ടു മാസത്തേക്കും സുരക്ഷിത ലൈംഗിക ബന്ധം പുലര്‍ത്തുന്നതാവും ഉചിതം എന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

Related News