Loading ...

Home Kerala

ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിംഗില്‍ നിരീക്ഷണം വേണമെന്ന് കോടതി

ക്രൗഡ് ഫണ്ടിംഗില്‍ സര്‍ക്കാര്‍ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. ആര്‍ക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല. ക്രൗഡ് ഫണ്ടിലേക്ക് പണം എവിടെനിന്ന് വരുന്നു എന്ന് പരിശോധിക്കണം. സംസ്ഥാന പൊലീസ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദേശം. ചാരിറ്റി യു ട്യൂബര്‍മാര്‍ എന്തിനാണ് സ്വന്തം അക്കൗണ്ടില്‍ പണം വാങ്ങുന്നതെന്നും കോടതി ചോദിച്ചു.

അപൂര്‍വ രോഗം ബാധിച്ച മലപ്പുറത്തെ കുട്ടിക്ക് സര്‍ക്കാരിന്റെ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ക്രൗഡ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് നിരീക്ഷിക്കപ്പെടണം. ആര്‍ക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. ഇതില്‍ സര്‍ക്കാരിന്‍റെ നിയന്ത്രണം ആവശ്യമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ക്രൗഡ് ഫണ്ടിങ്ങിന് പണം നല്‍കുന്നവര്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. അതിനാല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നിയന്ത്രണം വേണം. പണം എവിടെ നിന്ന് വരുന്നു എന്നറിയാനും സംവിധാനം വേണം. ചില ചാരിറ്റി യൂട്യൂബര്‍മാര്‍ ക്രൗഡിങ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സ്വന്തം അക്കൗണ്ട് നമ്ബര്‍ നല്‍കുന്നത് എന്തിനാണ് എന്നും കോടതി ചോദിച്ചു. ചികിത്സയ്ക്ക് ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ച്‌ തര്‍ക്കങ്ങള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ മേല്‍നോട്ടം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.

Related News