Loading ...

Home International

ബ്രസീലിലെ വാക്സിന്‍ അഴിമതി ആരോപണം; ബോല്‍സനാരോക്കെതിരെ വ്യാപക പ്രതിഷേധം

ബ്രസീലിയ: കോവിഡ് പ്രതിരോധ വാക്സിനായ ‘കോവാക്സിന്‍’ വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രസിഡന്‍റ് ജെയിര്‍ ബോല്‍സനാരോക്കെതിരെ ബ്രസീലില്‍ ആയിരങ്ങളുടെ പ്രതിഷേധം കത്തുന്നു . തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബ്രസീലിയന്‍ തെരുവുകളില്‍ പ്രതിഷേധം ആളിപ്പടരുന്നത്.

രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് 5 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍ററി അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നതും  പ്രതിഷേധത്തിന് ആക്കം കൂട്ടി . രാജ്യത്ത് മരണനിരക്ക് ഉയര്‍ന്നതില്‍ സര്‍ക്കാറിന്റെ അനാസ്ഥയെ വിമര്‍ശിച്ച്‌ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന 47കാരിയായ ലിമ മെന്‍ഡസ് രംഗത്തെത്തി. ‘

‘തെറ്റായ തീരുമാനങ്ങള്‍, വ്യാജവാര്‍ത്തകള്‍, നുണകള്‍ തുടങ്ങിയവയിലൂടെ ഈ സര്‍ക്കാര്‍ 5,00,000ത്തില്‍ അധികം പേരെ കൊലപ്പെടുത്തി . കൂടാതെ ഇപ്പോള്‍ വാക്സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണവും’ -ഫിസീഷ്യന്‍ കൂടിയായ ലിമ ആരോപണം ഉന്നയിച്ചു .

പ്രസിഡന്‍റ് രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപക പ്രതിഷേധം. സാവോ പോളോ, ബെലം, റെസിഫ് തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധം അലയടിച്ചു. ബോല്‍സനാരോയെ ഇംപീച്ച്‌ ചെയ്യുക, വാക്സിനുകള്‍ക്ക് യെസ് പറയുക, ബോല്‍സനാരോയുടെ വംശഹത്യ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധം കത്തുന്നത് .

‘കോവാക്സിന്‍ ‘വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിന്റെ മറവില്‍ അഴിമതി നടന്നുവെന്നും ഇതിന് ബോല്‍സനാരോ കൂട്ടുനിന്നെന്നുമാണ് ആരോപണം. തുടര്‍ന്ന് പ്രതിപക്ഷം പ്രസിഡന്‍റിനെതിരെ ഇംപീച്ച്‌മെന്‍റ് നടപടി ആവശ്യപ്പെട്ടിരുന്നു. നാലുകോടി ഡോളറിന്റെ കരാറില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Related News