Loading ...

Home Kerala

അനില്‍കാന്ത് കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലേല്‍ക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവര്‍ കൂടി അടങ്ങിയ പട്ടികയില്‍ നിന്നാണ് അനില്‍കാന്തിനെ തെരഞ്ഞെടുത്തത്.

നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനില്‍കാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് സര്‍വീസ് കാലാവധി. പട്ടികവിഭാഗത്തില്‍ നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യത്തെയാളാണ് അനില്‍കാന്ത്.

യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ സുദേശ് കുമാറാണ് ഒന്നാമതായി ഉണ്ടായിരുന്നത്. എന്നാല്‍ മകള്‍ പൊലീസുകാരനെ മര്‍ദിച്ചത്, ക്യാമ്ബ് ഫോളോവര്‍മാരെ ദാസ്യപ്പണിയെടുപ്പിച്ചു തുടങ്ങിയ വിവാദങ്ങള്‍ സുദേശ് കുമാറിന് തിരിച്ചടിയായി. പൊലീസ് സംഘടനകള്‍ക്കും സുദേശ് പ്രിയങ്കരനായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

നേട്ടങ്ങളും വിവാദങ്ങളുമായി ബഹ്‌റ

സേനയ്ക്ക് നേട്ടങ്ങളും വിവാദങ്ങളും ഒരു പോലെ സമ്മാനിച്ചാണ് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. കോവിഡ്, ലോക്ഡൗണ്‍ പ്രതിസന്ധി കാലത്ത് സേനാംഗങ്ങളെ മുന്നണിപ്പോരാളികളായി നയിക്കാനായതിന്റെ ക്രെഡിറ്റും ലോക്‌നാഥ് ബെഹ്‌റയുടെ പേരിലുണ്ട്.

തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിനൊപ്പം രണ്ട് തവണയും തുടരാന്‍ സാധിച്ച പൊലീസ് മേധാവിയാണ് ബെഹ്‌റ. അഞ്ചു വര്‍ഷത്തോളം പൊലീസ് മേധാവി സ്ഥാനത്ത് ഇരിക്കാന്‍ കഴിഞ്ഞെന്ന അപൂര്‍വ്വ നേട്ടം. ഓഖി, നിപ്പ, പ്രളയം, കോവിഡ്, ലോക്‌ഡൌണ്‍- ഇക്കാലയളവിലൊക്കെ പൊലീസ് സേനയെ മുന്നില്‍ നിന്ന് നയിച്ചു ബെഹ്‌റ. സേനയിലെ ആധുനികവത്കരണവും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വേഗത്തിലാക്കി. കേരള പൊലീസിന്‍റെ എഫ്ബി പേജ് ലോകത്തെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയതും ബെഹ്‌റയുടെ കാലത്ത് തന്നെ.

എന്‍ഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വര്‍ഷക്കാലയളവില്‍ മുംബൈ സ്‌ഫോടന പരമ്ബരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകള്‍ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ വകുപ്പുകളുടെ തലപ്പത്തും ബെഹ്‌റയ്ക്ക് സേവനമനുഷ്ഠിക്കാനായി.

നേട്ടങ്ങള്‍ക്കൊപ്പം വിവാദങ്ങളും ബെഹ്‌റയെ തേടിയെത്തിയത്. ഇതേ കാലയളവിലാണ്. സീനിയോരിറ്റി മറികടന്ന് പൊലീസ് മേധാവി നിയമനം എന്നതായിരുന്നു ലോക്‌നാഥ് ബെഹ്‌റയെ കേന്ദ്രീകരിച്ചുള്ള ആദ്യ തര്‍ക്കം. പിന്നീട് ഓരോ ഇടവേളകളിലും വിവാദങ്ങള്‍ ബെഹ്‌റയെയും സേനയെയും തേടിയെത്തി. പൊലീസ് തലപ്പത്തിരുന്ന അഞ്ച് വര്‍ഷക്കാലയളവില്‍ മാവോയിസ്റ്റ് വേട്ടയില്‍ 8 പേര്‍ കൊല്ലപ്പെട്ടതും 145 യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. പൊലീസില്‍ അഴിമതിയും ക്രമക്കേടുമെന്ന സിഎജി റിപ്പോര്‍ട്ടും വെടിയുണ്ടകള്‍ അപ്രത്യക്ഷമായതും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കി. ഒരു പ്രത്യേക കമ്ബനിയുടെ പെയിന്‍റ് സ്റ്റേഷനുകള്‍ക്ക് അടിക്കണമെന്ന സര്‍ക്കുലര്‍ വിവാദത്തിന് പിന്നാലെ ഡിജിപി റദ്ദാക്കി.

1985 ബാച്ച്‌ ഐപിഎസ് കേരള കേഡറില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ലോക്‌നാഥ് ബെഹ്‌റയുടെ ആദ്യ പോസ്റ്റിംഗ് ആലപ്പുഴ എഎസ്പി ആയിട്ടായിരുന്നു. 36 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാണ് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. ഒഡീഷയിലെ ബെറംപൂര്‍ സ്വദേശിയായ ലോക്‌നാഥ് ബെഹ്‌റ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരാനാണ് ആലോചിക്കുന്നത്.

Related News