Loading ...

Home International

ജയിലിലുള്ള പ്രതിപക്ഷ നേതാവ് ജീവനോടെ പുറത്തുവരുമോ എന്ന് ഉറപ്പുനല്‍കാതെ റഷ്യന്‍ പ്രസിഡന്റ്

മോസ്‌കോ: ജയിലിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി ജീവനോടെ പുറത്തിറങ്ങുമോ എന്ന് ഉറപ്പു നല്‍കാന്‍ വിസമ്മതിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രാജ്യത്തെ ജയിലുകളിലെ വൈദ്യസഹായം മോശം അവസ്ഥയിലാണെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പുടന്‍ പറഞ്ഞു.

സൈബീരിയയില്‍നിന്നും റഷ്യയിലേക്കുള്ള വിമാന യാത്രക്കിടെ അവശനിലയിലാകുകയായിരുന്നു. കോമയിലായ അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്ക് ജര്‍മനിയിലെത്തിച്ചു.

നൊവിചോക് എന്ന വിഷം ചായയിലൂടെ ഉള്ളില്‍ ചെന്നതാണ് കാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. പുടിന്റെ കടുത്ത വിമര്‍ശകനായ നവാല്‍നിയെ വധിക്കാന്‍ ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇത് റഷ്യ നിഷേധിച്ചു. ഒടുവില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം ജനുവരിയില്‍ നാട്ടിലെത്തിയപ്പോള്‍ നവാല്‍നിയെ റഷ്യ അറസ്റ്റ് ചെയ്യുകയായിരുന്നു. ജയിലില്‍വെച്ച്‌ നവാല്‍നിയുടെ ആരോഗ്യം വീണ്ടും വഷളാവുകയായിരുന്നു. നവാല്‍നി മരണത്തിന്റെ വക്കിലാണെന്നും മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

നവാല്‍നിയെ മോചിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രസിഡന്റല്ല. കോടതിയാണ് അക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും പുടിന്‍ എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ റഷ്യക്ക് പങ്കുണ്ടെന്ന ആരോപണവും പുടിന്‍ നിഷേധിച്ചു.

ജര്‍മ്മനിയില്‍ ചികിത്സയിലായിരിക്കെ പരോള്‍ ലംഘിച്ചുവെന്ന കുറ്റമാണ് നവാല്‍നിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. നവാല്‍നിയും തടവ് ഇനിയും നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related News