Loading ...

Home Kerala

നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റെടുത്തതോടെയാണ് ബഹളത്തില്‍ കലാശിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ ആരോപിച്ചു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്സിന്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നത്. വാക്സിനേഷന് പത്തനംതിട്ടക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും മുനീര്‍ ആരോപിച്ചു.

കേന്ദ്രത്തിന്‍റേത് തെറ്റായ വാക്സിന്‍ നയമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ വ്യക്തമാക്കി. ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കണമെന്നതാണ് സര്‍ക്കാറിന്‍റെ നയമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡിനെതിരെ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രിയുടെ പരാമര്‍ശം സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്നത് വാസ്തവ വിരുദ്ധമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

കോവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആരോഗ്യ മന്ത്രി പരാമര്‍ശം പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ടു. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്ന് എം.കെ. മുനീറും പറഞ്ഞു.

ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേ‍യത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

Related News