Loading ...

Home International

കൊറോണ വൈറസിനെ ജൈവായുധമാക്കാന്‍ 2015ല്‍ ചൈന പദ്ധതിയിട്ടതിന് തെളിവുകൾ പുറത്ത്

കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലോകം. ചൈനയില്‍ നിന്ന് തുടക്കമിട്ട കോവിഡ് അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ അതി​ഗുരുതരമായാണ് ബാധിച്ചത്. കോവിഡ് കാലം ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറസിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച്‌ ഇപ്പോഴും ദുരൂഹത നീങ്ങിയിട്ടില്ല. ഇപ്പോള്‍ സംഭവത്തില്‍ ചൈനയെപ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ജൈവായുധമെന്ന നിലയില്‍ കൊറോണ വൈറസിനെ ഉപയോഗിക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നതായി തെളിയിക്കുന്ന രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പ്രവചനത്തിന്റെ രേഖകള്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെ ഉദ്ധരിച്ച്‌ 'ദി ഓസ്ട്രേലിയന്‍' ആണ് പുറത്തുവിട്ടത്. 'ദി അണ്‍നാച്ചുറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍ഡ് ന്യൂ സ്പീഷീസ് ഓഫ് മാന്‍-മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പണ്‍സ്' എന്ന ചൈനീസ് പ്രബന്ധത്തിലാണ് ഇതു സംബന്ധിച്ച്‌ പരാമര്‍ശമുള്ളത്. 2015ല്‍ തന്നെ സാര്‍സ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച്‌ ചൈനീസ് സൈനിക ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തിരുന്നതായി ഇതു വ്യക്തമാക്കുന്നു.

സാര്‍സ്, കൊറോണ വൈറസുകളെ 'ജൈവായുധങ്ങളുടെ പുതിയ യുഗം' ആയിട്ടാണ് പ്രബന്ധത്തില്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യനിര്‍മിത വൈറസുകളെ ഉപയോഗിച്ച്‌ മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കുകയാണ് ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉള്‍പ്പെടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ 18 പേര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയത്.

സാര്‍സ് കോവ്-2 എന്ന വൈറസാണ് ഇപ്പോള്‍ പടരുന്ന കോവിഡ് മഹാമാരിക്കു കാരണം. 2019 ലാണ് ചൈനയിലെ വുഹാനില്‍നിന്ന് കോവിഡ് പടര്‍ന്നു പിടിക്കുന്നത്. വുഹാനിലെ ലാബാണ് പ്രഭവ കേന്ദ്രം എന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയ്ക്കെതിരെ ഇക്കാര്യത്തില്‍ ആരോപണമുയര്‍ത്തിയെങ്കിലും ചൈന നിഷേധിച്ചു.

Related News