Loading ...

Home Kerala

സ്വകാര്യ ആശുപത്രികള്‍ വാക്സീന്‍ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാങ്ങണമെന്ന് കേരള സർക്കാർ

തിരുവനന്തപുരം: പുതുക്കിയ കേന്ദ്ര വാക്സിനേഷന്‍ നയം നടപ്പാക്കുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ ഇനി വാക്സീന്‍ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് വാക്സീന്‍ വാങ്ങണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. മെയ് ഒന്നു മുതലാണ് വാക്‌സിനേഷന്‍ നയം നടപ്പാക്കുന്നത്. സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വാക്സീന്‍ ഏപ്രില്‍ 30ന് മുമ്ബായി വാക്സീനേഷനായി ഉപയോഗിക്കണം. ഇപ്പോള്‍ വാങ്ങിയ വാക്സിന്റെ ബാക്കിയുണ്ടെങ്കില്‍ മെയ് ഒന്നു മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി 250 രൂപ നിരക്കില്‍ നല്‍കണമെന്നും മന്ത്രി അറിയിച്ചു. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍കൂട്ടി തീയതിയും സമയവും നിശ്ചയിക്കും. എല്ലാവര്‍ക്കും മുന്‍ഗണനയനുസരിച്ച്‌ നല്‍കിത്തീര്‍ക്കും. ആ സമയത്ത് മാത്രമേ വാക്സീനേഷനായി കേന്ദ്രത്തില്‍ എത്താവൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. വാക്സീനേഷന്‍ സെന്ററുകളില്‍ സെഷന്‍ ഷെഡ്യൂള്‍ ചെയ്യുമ്ബോള്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ക്ക് മുന്‍ഗണന നല്‍കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ബുക്കിംഗിനായി ആദ്യ ഡോസുകാര്‍ക്ക് സ്ലോട്ട് അനുവദിക്കൂ. രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്സീന്‍ ആറു മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലും കോവാക്സീന്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടത്. ഓരോ വാക്സിനേഷന്‍ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സീന്‍ എടുക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതനുസരിച്ച്‌ വാക്സിനേഷന്‍ സെന്ററുകളിലെ മാനേജര്‍മാര്‍ ആശാ പ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇവരെ അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related News