Loading ...

Home International

അമേരിക്ക- റഷ്യ ബന്ധം ഉലയുന്നു;യു.എസ് അംബാസഡര്‍ മോസ്കോ വിടുന്നു

മോസ്കോ: ജോ ബൈഡന്‍ പ്രസിഡന്‍റായി എത്തിയ ശേഷം റഷ്യയുമായി ബന്ധം വഷളാകുന്നതിന്‍റെ പുതിയ സൂചനയായി അംബാസഡറുടെ മടക്കം. റഷ്യയിലെ യു.എസ് അംബാസഡര്‍ ജോണ്‍ സുള്ളിവനാണ് താന്‍ മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ചര്‍ച്ചകളുടെ ഭാഗമായി മടങ്ങുകയാണെന്നാണ് സുള്ളിവന്‍റെ ഔദ്യോഗിക വിശദീകരണം. ഇരുരാജ്യങ്ങള്‍ക്കുമടിയില്‍ ബന്ധം വഷളായി തുടരുന്നതിനാല്‍ യു.എസ് പ്രതിനിധി രാജ്യം വിടണമെന്ന് നേരത്തെ റഷ്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇതോടെ, ഇരു രാജ്യങ്ങളിലെയും എംബസികളില്‍ പരസ്പരം അംബാസഡര്‍മാര്‍ ഉണ്ടാകില്ല.യുക്രെയ്നിലെ റഷ്യന്‍ സൈനിക വിന്യാസവും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഇടപെടലും ആരോപിച്ച്‌ നേരത്തെ റഷ്യക്കെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. റഷ്യ തിരിച്ചും ഉപരോധം പ്രഖ്യാപിച്ചു. റഷ്യന്‍ പ്രതിപക്ഷ നേതാവ് നാവല്‍നിയുടെ ജീവന്‍ അപകടത്തിലാക്കി വിഷം നല്‍കിയതും ബന്ധം വഷളാക്കിയ ഘടകമാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് വാഷിങ്ടണിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോളി ആന്‍റനോവിനെ മോസ്കോയിലേക്ക് മടക്കിവിളിച്ചത്്. പുടിന്‍ കൊലയാളിയാണെന്ന് ബൈഡന്‍ മാധ്യമ അഭിമുഖത്തില്‍ പറഞ്ഞത് പുറത്തുവന്നതോടെയായിരുന്നു പിന്‍വലിക്കല്‍. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉച്ചകോടി നടത്തുന്നത് സംബന്ധിച്ച്‌ നേരത്തെ ജോ ബൈഡനും വ്ലാഡ്മിര്‍ പുടിനും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും എവിടെയുമെത്തിയിട്ടില്ല. അടുത്ത ആഴ്ചകളില്‍ നടത്തല്‍ അസാധ്യമാണെന്ന് ക്രൈംലിന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റഷ്യക്കെതിരെ കടുത്ത ഉപരോധം നടപ്പാകുന്നത്. 10 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു. പ്രതികാരമായി റഷ്യയിലെ 10 യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി. സുള്ളിവനെ പുറത്താക്കിയില്ലെങ്കിലും സമ്മര്‍ദത്തിനൊടുവില്‍ അങ്ങനെ തീരുമാനമെടുക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. 1952ലാണ് അവസാനമായി ഒരു യു.എസ് അംബാസഡറെ റഷ്യ പുറത്താക്കുന്നത്- ജോര്‍ജ് എഫ്. കെന്നനായിരുന്നു അത്.

Related News