Loading ...

Home International

കോവിഡ് ഉത്ഭവത്തിൽ ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടിനെതിരെ അമേരിക്ക ഉള്‍പ്പടെ 14 രാജ്യങ്ങള്‍

ജനീവ: കൊവിഡ് രോഗം ഉത്ഭവിച്ചതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് 14 രാജ്യങ്ങള്‍. ചൈനയിലെ വുഹാനിലെ ലാബില്‍ നിന്നും അബദ്ധത്തില്‍ കൊവിഡ് രോഗ വൈറസ് പുറത്തുവന്നതല്ലെന്നും വവ്വാലില്‍ നിന്നും ഏതോ മൃഗത്തിലൂടെ മനുഷ്യനില്‍ എത്തിയതാണെന്നുമായിരുന്നു ലോകാരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ വന്ന താമസവും റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ക്ക് പൂര്‍ണതയില്ലാത്തതുമാണ് വിവിധ രാജ്യങ്ങള്‍ എതിര്‍പ്പ് ഉന്നയിക്കാന്‍ കാരണം. രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലാണ് സംഘം അന്വേഷണം നടത്തിയത്. 17ഓളം അന്താരാഷ്‌ട്ര രോഗവിദഗ്ദ്ധര്‍ നടത്തിയ പഠനത്തില്‍ ലാബില്‍ നിന്നും രോഗാണു പുറത്തേക്ക് ചോരാനുള‌ള സാദ്ധ്യത വളരെയധികം വിരളമാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വുഹാനിലെ പരീക്ഷണശാലയില്‍ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന് അമേരിക്കയാണ് കഴിഞ്ഞവര്‍ഷം ആദ്യമായി ആരോപണം ഉന്നയിച്ചത്. എന്നാല്‍ ചൈന ആ വാദത്തെ ശക്തിയുക്തം എതിര്‍ത്തിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാദ്ധ്യതയുണ്ടെന്നായിരുന്നു ചൈനീസ് ശാസ്‌ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ചെക്ക് റിപബ്ളിക്, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ രോഗത്തിന്റെ ഉത്ഭവം പഠിക്കാനുള‌ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ അനുകൂലിക്കുന്നു. എന്നാല്‍ പഠനസംഘത്തിന് രോഗം ഉത്ഭവിച്ചതിനെയും പടര്‍ന്നുപിടിച്ചതിനെ കുറിച്ചുള‌ള ശരിയായ തെളിവുകളും സാമ്ബിളുകളും ശേഖരിക്കാന്‍ കഴിയാതെ വന്നെന്നും റിപ്പോര്‍ട്ടിലെ വസ്‌തുതകള്‍ക്ക് പൂര്‍ണതയില്ലെന്നും ഈ രാജ്യങ്ങള്‍ കരുതുന്നു. ജപ്പാന്‍, ലാത്വിയ,ലിത്വാനിയ, നോര്‍വെ, ദക്ഷിണ കൊറിയ, സ്‌ളൊവേനിയ, ഇംഗ്ളണ്ട് എന്നീ രാജ്യങ്ങളും ഈ അഭിപ്രായം തന്നെ രേഖപ്പെടുത്തുന്നു. അതേസമയം രോഗം പടര്‍ന്നതിനെ കുറിച്ച്‌ കൂടുതല്‍ ശക്തമായ നിഗമനങ്ങളില്‍ എത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അദാനം ഗെബ്രേയെസസ് അഭിപ്രായപ്പെട്ടു. നിലവിലെ റിപ്പോര്‍ട്ട് സമഗ്രമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News