Loading ...

Home International

സമുദ്രപാതയായ സൂയസ് കനാലില്‍ ട്രാഫിക് ബ്ലോക്ക്;കപ്പല്‍ ഗതാഗതം ദിവസങ്ങളോളം മുടങ്ങും

പനാമ: ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പല്‍ ചാനലാണ് സൂയസ് കനാല്‍. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. ഓരോ ദിവസവും നൂറുകണക്കിന് കപ്പലുകളാണ് ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്. അവിടെയാണ് ഇന്നലെ മുതല്‍ കപ്പല്‍ ഗതാഗത തടസ്സമുണ്ടായിരിക്കുന്നത്. നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. 1312 അടി നീളവും 59 മീറ്റര്‍ വീതിയുമുള്ള ഈ കപ്പലിനെ വലിച്ചുനീക്കാന്‍ നിരവധി ടഗ് ബോട്ടുകള്‍ നിയോഗിക്കപ്പെട്ടുവെങ്കിലും കപ്പല്‍ ദിവസങ്ങളോളം ഇവിടെ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂയസ് കനാലിന്റെ വടക്കന്‍ മേഖലയിലുള്ള തുറമുഖത്തിന് സമീപമായാണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‌വാന്‍ കമ്ബനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ചുമതലയിലുള്ളത്. സൂയസ് കനാലിന് കുറുകെ നിന്നു പോയ ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. കപ്പലിലെ ചരക്ക് ഇറക്കിയ ശേഷം മാത്രമാകും കപ്പലിനെ നീക്കാനാവുക. കപ്പല്‍ ഉറച്ചിരിക്കുന്ന കനാലിലെ മണലും നീക്കം ചെയ്യേണ്ടതുണ്ട്. ഇതിന് ദിവസങ്ങളോളം സമയം എടുക്കുമെന്നാണ് സൂയസ് കനാല്‍ അതോറിറ്റി വിലയിരുത്തുന്നത്. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച്‌ തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്‌ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 193 കിലോമീറ്റര്‍ നീളമാണ് സൂയസ് കനാലിലുള്ളത്. നൂറിലധികം കപ്പലുകളാണ് ഈ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങി കിടക്കുന്നത്.

Related News