Loading ...

Home National

എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രം; ഇന്ധന വില കുറയും

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വിലകള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ എക്‌സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയില്‍ കുറവ് വരുത്താനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ചില സംസ്ഥാനങ്ങളുമായി കേന്ദ്രം ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തിയതായും ധനകാര്യ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ പത്തു മാസമായി ഇരട്ടിയായതാണ് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചത്. എന്നാല്‍ ചില്ലറ മേഖലയില്‍ വില്‍ക്കുന്ന പെട്രോളിനും ഡീസലിനും അറുപത് ശതമാനത്തിലേറെ നികുതിയാണ് ചുമത്തുന്നത്. 12 മാസത്തിനിടെ മാത്രം രണ്ടു തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നത്.ചില സംസ്ഥാനങ്ങള്‍, എണ്ണക്കമ്ബനികള്‍, എണ്ണ മന്ത്രാലയം എന്നിവയുമായി ധനമന്ത്രാലയം കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ മധ്യത്തോടെ നികുതിയിളവ് പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. എന്നാല്‍ ഇന്ധനത്തിന്റെ നികുതി ഘടനയില്‍ മാറ്റമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.നേരത്തെ, എന്നാണ് ഇന്ധന നികുതി കുറയ്ക്കാന്‍ കഴിയുക എന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് എന്നും അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ നികുതി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മണികണ്‍ട്രോള്‍ അയച്ച ഇ-മെയിലുകളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് രാജ്യത്തുയരുന്നത്. അതേസമയം, 2020 മാര്‍ച്ച്‌ 31 വരെയുള്ള സാമ്ബത്തിക വര്‍ഷത്തില്‍ 5.56 ലക്ഷം കോടി രൂപയാണ് ഇന്ധന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാറിന് ലഭിച്ചത്.അന്ന് 9.48 ഇന്ന് 32.98 രൂപ2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന വേളയില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു. ഡീസലിന് 3.56 രൂപയും. എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് മാത്രം പെട്രോള്‍ നികുതി 32.98 രൂപയിലേക്ക് കുതിച്ചു കയറി. ഡീസല്‍ 31.83 രൂപയും. രാജ്യത്തിന്റെ പലയിടങ്ങളിലും പെട്രോള്‍ വില നൂറു കടന്നിട്ടുണ്ട്.അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാറിന് എക്‌സൈസ് നികുതി കുറയ്ക്കാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ട്.

Related News