Loading ...

Home International

ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ക്കായി പ്രതീക്ഷയോടെ ശാസ്ത്രലോകം

വാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ ദൗത്യ പേടകം പെര്‍സിവിറന്‍സ് വിജകരമായി ലാന്‍ഡ് ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് റോവര്‍ ചൊവ്വയുടെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. ഇവിടെ നിന്നുള്ള ആദ്യ ഉപഗ്രഹ ചിത്രങ്ങളും റോവര്‍ ഭൂമിയിലേക്കയച്ചു. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം ഉപരിതലം വരെയുള്ള 'നെഞ്ചിടിപ്പിന്റെ ഏഴ് മിനിറ്റുകള്‍' എന്നറിയപ്പെടുന്ന ദുഷ്‌കരയാത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പെര്‍സിവിറന്‍സ് തരണം ചെയ്തത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 19,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച്‌ മന്ദഗതിയിലാക്കി ഉപരിതലത്തില്‍ ഇറക്കുകയായിരുന്നു. ഏഴ് മാസം കൊണ്ട് മൂന്നൂറ് മില്യണ്‍ മൈലുകള്‍ സഞ്ചരിച്ചാണ് ചൊവ്വയില്‍ പെര്‍സിവിറന്‍സ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്ന് ബില്യണ്‍ യുഎസ് ഡോളര്‍ ചെലവ് വരുന്ന പെര്‍സിവിറന്‍സ് നാസയുടെ ഏറ്റവും ചെലവേറിയ ചൊവ്വാ ദൗത്യങ്ങളിലൊന്നാണ്. 25 ക്യാമറകളും ചൊവ്വാ ഗ്രഹത്തിന്റെ ശബ്ദം കേള്‍ക്കുന്നതിന് രണ്ട് മൈക്രോഫോണുകളും റോവറില്‍ ഘടിപ്പിച്ചിട്ടുണ്ട്. 2031 വരെ പെര്‍സിവറന്‍സ് ചൊവ്വയില്‍ പര്യവേഷണം തുടരും. ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെര്‍സിവിറന്‍സ്്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിരുന്നു.

Related News