Loading ...

Home National

കേന്ദ്രത്തിന് താക്കീതായി കര്‍ഷകരുടെ റോഡ് ഉപരോധം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാറിന് താക്കീതായി കര്‍ഷകരുടെ റോഡ് ഉപരോധം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ദേശീയ പാതകളാണ് മൂന്നുമണിക്കൂറോളം കര്‍ഷകര്‍ ഉപരോധിച്ചത്. ഡല്‍ഹി അതിര്‍ത്തിയിലെ മിക്ക റോഡുകളിലും ഗതാഗതം സ്തംഭിച്ചു.

റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ ഡല്‍ഹിയില്‍ വിന്യസിച്ചിരുന്നു.ബംഗളൂരുവില്‍ റോഡ് ഉപരോധത്തിന്‍റെ ഭാഗമായി 30പേരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ഡല്‍ഹിയിലും നിരവധി നേതാക്കളെ തടവിലാക്കി.

ഡല്‍ഹി -ഹരിയാന അതിര്‍ത്തിയായ കുണ്ടലി മുതല്‍ പാല്‍വാല്‍ വരെ കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. ആംബുലന്‍സുകളെയും അവശ്യ സേവനങ്ങളെയും മാത്രമാണ് കടത്തിവിട്ടത്. പത്താന്‍കോട്ട് -ജമ്മു ദേശീയ പാതയും കര്‍ഷകര്‍ ഉപരോധിച്ചു. പഞ്ചാബ് -ഹരിയാന അതിര്‍ത്തി സീല്‍ ചെയ്യുകയും കൂടാതെ ചെറുറോഡുകള്‍ അടച്ചിടുകയും ചെയ്തു.

റോഡ് ഉപരോധത്തോട് അനുബന്ധിച്ച്‌ ഡല്‍ഹിയില്‍ 50,000 പൊലീസുകാരെയും സേനയെയുമാണ് അധികം വിന്യസിച്ചത്. രാവിലെ മുതല്‍ എട്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. ചെങ്കോട്ടയിലും മെട്രോ സ്റ്റേഷനിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. മാസങ്ങളായി വന്‍ പ്രക്ഷോഭത്തിനാണ് ഡല്‍ഹി അതിര്‍ത്തികള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.


Related News