Loading ...

Home International

മ്യാന്‍മറിൽ സൈന്യം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി;സൈന്യത്തിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

യാംഗൂണ്‍: മ്യാന്‍മര്‍ ജനസമൂഹം പൂര്‍ണ്ണമായും സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തില്‍. ജനാധിപത്യപരമായി തെരഞ്ഞെടുത്തവരെ അധികാരത്തിലേറാന്‍ സമ്മതിക്കാതെയാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേതാക്കളെ വീട്ടു തടങ്കലിലാക്കിയതിനെതിരെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശങ്ങളും ആഹ്വാനവും ഇന്നലെയാണ് പുറത്തുവന്നത്. എന്നാല്‍ അവ ജനങ്ങളിലെത്തിക്കാതിരിക്കാന്‍ എല്ലാ സമൂഹമാദ്ധ്യമങ്ങളും ഇന്റര്‍നെറ്റ് സേവനങ്ങളും സൈന്യം റദ്ദാക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസാണ് മ്യാന്‍മര്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള സന്ദേശം ആഗോളതലത്തില്‍ നല്‍കിയത്. വര്‍ഷങ്ങളോളം സൈനിക ഭരണത്തിലായിരുന്ന മ്യാന്‍മറില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജനാധിപത്യ ഭരണമാണ് നടന്നിരുന്നത്. വര്‍ഷങ്ങളോളം വീട്ടുതടവിലായിരുന്ന ആംഗ് സാന്‍ സൂ കി അടക്കമുള്ള നേതാക്കളെയാണ് സൈന്യം അര്‍ദ്ധരാത്രിയോടെ തടവിലാക്കിയത്. ജുന്റ എന്ന സൈനിക ഭരണത്തിന് കീഴില്‍ വര്‍ഷങ്ങളോളം നരകിച്ച ജനവിഭാഗത്തിനെതിരെയാണ് 54 ദശലക്ഷം ജനങ്ങള്‍ വോട്ട് ചെയ്തത്. സൈനിക ഭരണത്തിലായിരിക്കേ അന്താരാഷ്ട്ര ഉപരോധം ഏല്‍ക്കേണ്ടി വന്ന രാജ്യമാണ് മ്യാന്‍മര്‍. സൈനിക നടപടി പിന്‍വലിക്കാതിരുന്നാല്‍ അതേ അവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും വീഴുമെന്ന മുന്നറിയിപ്പും ലോകരാജ്യങ്ങള്‍ നല്‍കിക്കഴിഞ്ഞു.

Related News