Loading ...

Home Kerala

അഞ്ചുവര്‍ഷം സംസ്ഥാന താത്പര്യങ്ങള്‍ക്ക് തുരങ്കംവെച്ചില്ല; പ്രതിപക്ഷത്തിന്റെ ധര്‍മം പൂര്‍ണമായി നിറവേറ്റി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷം നിയമസഭയില്‍ പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നിറവേറ്റി പ്രവര്‍ത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരികയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്‌തെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന ജനകീയ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്ന് സഹകരിച്ചു. പ്രതിപക്ഷം എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം സംസ്ഥാന താത്പര്യങ്ങള്‍ക്ക് തുരുങ്കംവച്ചില്ല. അഴിമതിക്കും കൊള്ളകള്‍ക്കും ജനദ്രോഹ നടപടികള്‍ക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ അഞ്ചുവര്‍ഷക്കാലം പോരാടി. ഇടതുമുന്നണിയെപ്പോലെയല്ല, ക്രിയാത്മകമായി പ്രവര്‍ത്തിക്കും എന്നാണ് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്. ആ വാക്ക് പാലിക്കാന്‍ സാധിച്ചെന്ന് അഭിമാന ബോധത്തോടെ പറയാന്‍ സാധിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു. ഭരണക്കാരുടെ ചെയ്തികള്‍ 24മണിക്കൂറും തുറന്നുവച്ച കണ്ണുവെച്ചാണ് പ്രതിപക്ഷം നിരീക്ഷിച്ചത്. പല കാര്യങ്ങളും സര്‍ക്കാരിനെക്കൊണ്ട് തിരുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ ഭരണകക്ഷിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അതുകൊണ്ടാണ് വല്ലതുമുണ്ടോയെന്ന് നോക്കി നടക്കുകയല്ലേ എന്ന് മുഖ്യമന്ത്രി പലതവണ സഭയില്‍ പറഞ്ഞത്.- അദ്ദേഹം പറഞ്ഞു.

Related News