Loading ...

Home Europe

ജർമൻ ചാൻസലർ അംഗല മെർകൽ പടിയിറങ്ങുന്നു

ബെര്‍ലിന്‍: നീണ്ട ഒന്നര പതിറ്റാണ്ട് യൂറോപിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയുടെ അമരത്തിരുന്ന ഉരുക്കുവനിത ഒടുവില്‍ പണിനിര്‍ത്തുന്നു. ചാന്‍സ്ലര്‍ പദവിയില്‍നിന്ന് സെപ്റ്റംബറിലെ ഫെഡറല്‍ തെരഞ്ഞെടുപ്പോടെ മാറിനില്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ മെര്‍കലിന്‍റെ പിന്‍ഗാമിയെ കണ്ടെത്താന്‍ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ (സി.ഡി.യു) യോഗം ചേരുകയാണ്. പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനെ ശനിയാഴ്ച ചേരുന്ന യോഗം തെരഞ്ഞെടുക്കും.

2005ല്‍ ആദ്യമായി അധികാരമേറ്റ ശേഷം ഇന്നോളം ജനം കൈവിട്ടിട്ടില്ലാത്ത അംഗല മെര്‍കല്‍ രാജ്യത്തെ സാമ്പത്തിക രംഗത്ത് പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചുനടത്തി ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയവരാണ്. അഭയാര്‍ഥി പ്രശ്നത്തില്‍ നടപടികളറിയാതെ യൂറോപ് ഉഴറിയപ്പോള്‍ 10 ലക്ഷം അഭയാര്‍ഥികളെ മാസങ്ങള്‍ക്കകം രാജ്യത്തെത്തിച്ച്‌ സ്വീകരണമൊരുക്കിയാണ് മെര്‍കല്‍ നേതൃപാടവം തെളിയിച്ചത്. അതിന്‍റെ പേരില്‍ വംശീയ ചേരിതിരിവ് സൃഷ്ടിച്ച്‌ രാജ്യത്ത് അധികാരം പിടിക്കാന്‍ തീവ്ര വലതുപക്ഷം നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടിട്ടില്ല.

സി.ഡി.യു ഓണ്‍ലൈനായി നടത്തുന്ന സമ്മേളനത്തില്‍ പങ്കാളികളാകുന്ന 1,001 പ്രതിനിധികളാണ് പുതിയ ചെയര്‍മാനെ തീരുമാനിക്കുക. പാര്‍ട്ടി ചെയര്‍മാന്‍ തന്നെയാണ് സാധാരണമായി തെരഞ്ഞെടുപ്പ് ജയിച്ചാല്‍ ചാൻസലർ പദവിയിലുമെത്തുക. സഖ്യകക്ഷിയായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂനിയന്‍ കൂടി അംഗീകരിക്കണമെന്നു മാത്രം.

നിലവില്‍ അര്‍മിന്‍ ലാഷെറ്റ്, ഫ്രഡറിക് മെര്‍സ്, നോര്‍ബര്‍ട്ട് റോട്ട്ഗെന്‍ എന്നിവരാണ് പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍. പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കിലും വോട്ടര്‍മാരുടെ ഇഷ്ടക്കാരന്‍ എന്ന നിലക്ക് മാര്‍കസ് സോഡറും സജീവ പരിഗണനയിലുണ്ട്. ചാന്‍സ്ലര്‍ പദവിയില്‍ നിലവിലെ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാനിന്‍റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

മെര്‍കല്‍ മൃദു സമീപനം കൊണ്ടും ഉറച്ച നേതൃത്വം കൊണ്ടും പാര്‍ട്ടി അണികളെയും രാജ്യത്തെയും മാത്രമല്ല, ലോകം മുഴുക്കെ ആദരം നേടിയപ്പോള്‍ പിന്‍ഗാമികളാകാനുള്ളവര്‍ക്ക് അത്രയും എത്താനാകുമോ എന്നാണ് പുതിയ ചര്‍ച്ച. 

പാര്‍ലമെന്‍റ് വിദേശകാര്യ സമിതി ചെയര്‍മാനായ റോട്ട്ഗെന്‍ റഷ്യ, ചൈന എന്നിവര്‍ക്കെതിരെ കടുത്ത നിലപാട് വേണമെന്ന പക്ഷക്കാരനാണ്. മെര്‍സ് ആകട്ടെ, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരാണ്.


Related News