Loading ...

Home USA

എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച്‌ സ്വയം കുറ്റവിമുക്തനാകാന്‍ ട്രം‌പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ ഭരണകാലത്തിന്റെ അവസാന ദിവസങ്ങളില്‍ നടന്ന സംഭവ വികാസങ്ങള്‍ കണക്കിലെടുത്ത് തന്റെ എക്സിക്യൂട്ടീവ് പദവി ഉപയോഗിച്ച്‌ സ്വയം കുറ്റവിമുക്തനാകാന്‍ കഴിയുമോ എന്ന് നിയമോപദേശം തേടിയതായി റിപ്പോര്‍ട്ട്.

നവംബറില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിനു ശേഷം നടന്ന നിരവധി സംഭാഷണങ്ങളില്‍, സ്വയം മാപ്പ് നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായി ട്രംപ് തന്റെ സഹായികളോട് പറഞ്ഞിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും നിയമോപദേശം തേടിയതിനെക്കുറിച്ച്‌ അറിവുള്ള രണ്ട് പേരെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വയം മാപ്പ് നല്‍കാന്‍ തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പണ്ടേ കരുതിയിരുന്നു. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ പറയുന്നതനുസരിച്ച്‌, ഈ നീക്കത്തിലൂടെ സ്വയം കുറ്റവിമുക്തനാകാനുള്ള ആഗ്രഹം പ്രസിഡന്റിനുണ്ട്. ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങിയാല്‍ രാഷ്ട്രീയ എതിരാളികള്‍ അദ്ദേഹത്തെ ലക്ഷ്യമിടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നതായി പറയുന്നു.

യുഎസ് ചരിത്രത്തിലെ ഒരു പ്രസിഡന്റും ഭരണഘടനാപരമായ അധികാരത്തെ തനിക്കനുകൂലമാക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. നിയമവ്യവസ്ഥയും കോടതികളും അത് അംഗീകരിക്കുമോ എന്നാണ് നിയമ വിദഗ്ധരെ ഉദ്ധരിച്ച്‌ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നൂറുകണക്കിന് സായുധരായ ട്രം‌പ് അനുയായികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ അതിക്രമിച്ച്‌ കയറാനുണ്ടായ കാരണം ട്രം‌പിന്റെ പ്രേരണയാണെന്ന് അറിഞ്ഞതുമുതല്‍, ട്രംപ് തന്റെ അടുത്ത വൃത്തവുമായി ഈ ഓപ്ഷന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് അറിവ്.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ സാക്ഷ്യപ്പെടുത്തുന്നതിനായി ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ആചാരപരമായി കണക്കാക്കുന്നതിനിടയില്‍ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച ഇരു സഭകളിലേയും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും, ട്രം‌പിന്റെ ചില കാബിനറ്റ് അംഗങ്ങളും ഭരണഘടനയുടെ 25-ാം ഭേദഗതി ഉപയോഗിച്ച്‌ ട്രം‌പിനെ നീക്കം ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടര്‍ തട്ടിപ്പ്, ബാലറ്റ് കൃത്രിമം, എന്നൊക്കെയുള്ള ട്രംപിന്റെ വാചാടോപത്തോടൊപ്പം തോല്‍വി സമ്മതിക്കാന്‍ തയ്യാറാകത്തതും ക്യാപിറ്റോളില്‍ കലാപത്തിന് കാരണമായി. കൂടാതെ, ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തെ അപലപിക്കാന്‍ ട്രംപ് വിസമ്മതിച്ചതും അദ്ദേഹത്തിന്റെ ഏറ്റവും ശക്തരായ ചില പിന്തുണക്കാര്‍ ഉള്‍പ്പെടെയുള്ള നിയമനിര്‍മ്മാതാക്കള്‍ പ്രകോപിതരാകാന്‍ കാരണമായി.

Related News