Loading ...

Home USA

ജോ ബൈഡന്‍റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്

ന്യൂയോര്‍ക്ക് :ഒടുവില്‍ യുഎസ് പ്രസിഡന്‍റായി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡന്‍റെ പേര് യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി.ഇതുവരെ തോല്‍വി സമ്മതിക്കാന്‍ വിസമ്മതിച്ചിരുന്ന ട്രംപ് ഇതാദ്യമായി ചട്ടപ്രകാരം അധികാരം കൈമാറാമെന്ന് പരസ്യമായി സമ്മതിച്ചു. കഴിഞ്ഞ ദിവസം യുഎസ് സെനറ്റിലേക്ക് ജോര്‍ജ്ജിയയില്‍ നിന്നുള്ള രണ്ട്‌സീറ്റുകളും ഡെമോക്രാറ്റുകള്‍ വിജയിച്ചിരുന്നു. ഇതോടെ ട്രംപിന് വിജയം അവകാശപ്പെടാനുള്ള എല്ലാ സാധ്യതകളും നഷ്ടമായി. 538 ഇലക്ടറല്‍ വോട്ടുകളില്‍ ജോ ബൈഡന് 306 വോട്ടുകള്‍ കിട്ടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്.

ഇതോടൊപ്പം തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ താനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷം ട്രംപിന്‍റെ അനുയായിയാണെങ്കിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയം തടയില്ലെന്ന മൈക്ക് പെന്‍സിന്റെ തീരുമാനം ട്രംപിന് തിരിച്ചടിയായിരുന്നു. ഡെമോക്രാറ്റുകള്‍ കൂടി ജോ ബൈഡന്‍റെ വിജയം അംഗീകരിച്ചതോടെ ട്രംപിന് അധികാരമൊഴിയാതെ മറ്റ് പോംവഴിയില്ലെന്നായി.

ബുധനാഴ്ച രാവിലെ യുഎസ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഇരച്ചുകയറി അക്രമമുണ്ടാക്കി വിജയപ്രഖ്യാപനം തടയാന്‍ ട്രംപ് അനുകൂലികള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അക്രമത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയ്ക്കാകെ നാണക്കേടുണ്ടാക്കുന്നതായിരുന്നു ഈ അക്രമം. വിവിധ രാഷ്ട്രനേതാക്കള്‍ യുഎസ് പാര്‍ലമെന്‍റ് അതിക്രമത്തെ അപലപിച്ചിരുന്നു. ഒടുവില്‍ ദേശീയ സുരക്ഷാസേന രംഗത്തിറങ്ങി അക്രമികളെ അടിച്ചമര്‍ത്തി. അതിനുശേഷം തുടർന്ന യുഎസ് കോണ്‍ഗ്രസ് യോഗത്തിലാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്.









Related News