Loading ...

Home Kerala

വാളയാറില്‍ നീതി; പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി റദ്ദാക്കി, പുനര്‍ വിചാരണയ്ക്ക് ഉത്തരവ്

കൊച്ചി : വാളയാര്‍ പീഡനക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍ വിചാരണ വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ പരി​ഗണിച്ചാണ് കോടതി ഉത്തരവ്. കേസ് പുനര്‍ വിചാരണ ചെയ്യാന്‍ പോക്സോ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതോടെ കേസില്‍ തുടരന്വേഷണത്തിനുള്ള സാധ്യത തെളിഞ്ഞു. ഇതിനുള്ള ആവശ്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകും. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നും തുടരന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണത്തിലും വിചാരണയിലും പിഴവ് ഉണ്ടായെന്നും, പ്രതികള്‍ക്കെതിരെ മാതാപിതാക്കളുടെ രഹസ്യമൊഴി കോടതി പരി​ഗണിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുന്നതില്‍ പ്രോസിക്യൂട്ടറുടെ ഭാ​ഗത്തുനിന്ന് വീഴ്ചയുണ്ടായി. അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ പാളിച്ച വിധി എതിരാകാന്‍ കാരണമായെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പോക്സോ കോടതി മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അപ്പീലിന്മേലുള്ള വാദത്തിനിടെ സര്‍ക്കാര്‍ തുറന്നു സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികള്‍. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാന പ്രതികള്‍. ഇതില്‍ പ്രദീപ് കുമാര്‍ ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷംകൊലപ്പെടുത്തിയെന്നാണ് കേസ്. 2017 ജനുവരി- മാര്‍ച്ച്‌ മാസങ്ങളിലായിരുന്നു പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരിമാരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related News