Loading ...

Home Kerala

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: എറണാകുളം നഗരത്തിന്റെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമായ പ്രധാന പദ്ധതികളായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരിയില്‍ നാടിന് സമര്‍പ്പിക്കും. പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിക്കുന്നതാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേല്‍പ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂര്‍ മേല്‍പ്പാലം നിര്‍മ്മാണം. പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ്ണമായും പണം കണ്ടെത്തിയത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ ഫെയ്സ്ബുക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : പുതുവത്സരം ആദ്യം തന്നെ ജനങ്ങള്‍ക്കായ് തുറന്ന് കൊടുക്കുന്ന വൈറ്റില മേല്‍പ്പാലം..
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിര്‍മ്മിക്കുന്ന 86.34 കോടി രൂപയുടെ വൈറ്റില മേല്‍പ്പാലത്തിന്‍റേയും 82.74 കോടി രൂപയുടെ കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്‍റേയും പ്രവൃത്തികള്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ജനുവരി ആദ്യം തന്നെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും.
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഫണ്ട് നീക്കി വെക്കാതെ, തറക്കല്ലിട്ടിരുന്നുവെങ്കിലും ടെണ്ടര്‍ വിളിക്കുകയോ പ്രവൃത്തി തുടങ്ങാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി ഈ പ്രോജക്ടുകള്‍ പ്രാവര്‍ത്തികമാക്കാനാണ് തയ്യാറായത്. ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരാണ് പൂര്‍ണ്ണമായും പണം കണ്ടെത്തി നല്‍കുന്നത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാന്‍ ഈ മേല്‍പ്പാലങ്ങള്‍ ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും.

Related News