Loading ...

Home National

കഴുതച്ചാണകം ഉപയോഗിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും; യുപിയില്‍ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പൂട്ടിച്ച്‌ പൊലീസ്

ആഗ്ര: വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി റെയ്ഡ് ചെയ്ത് പൂട്ടിച്ച്‌ പൊലീസ്. യുപി ആഗ്രയിലെ നവിപുര്‍ മേഖലയില്‍ പ്രവര്‍ത്തിച്ച്‌ വരുന്ന ഒരു ഫാക്ടറിയില്‍ കഴിഞ്ഞദിവസം രാത്രിയോടെയാണ് ഹത്രാസ് പൊലീസിന്‍റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നുവെന്ന രഹസ്യം വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലഭിച്ച വിവരങ്ങള്‍ കൃത്യമാണെന്ന് തെളിയിക്കുന്ന കാഴ്ചകള്‍ തന്നെയാണ് സംഘത്തിന് ഇവിടെ കാണാനായതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

-' മുന്നൂറ് കിലോയോളം വരുന്ന വ്യാജ വ്യാജ സുഗന്ധവ്യഞ്ജന ഉത്പ്പന്നങ്ങള്‍ ഫാക്ടറിയില്‍ നിന്ന് പിടിച്ചെടുത്തെന്നാണ് ജോയിന്‍റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചത്. ഒരു പ്രാദേശിക ബ്രാന്‍ഡിന്‍റെ പേരിലായിരുന്നു ഇവ പായ്ക്ക് ചെയ്തിരുന്നതെന്നും ഇവര്‍ വ്യക്തമാക്കി. മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവയൊക്കെയാണ് ഇവിടെ നിന്നും പ്രധാനമായും തയ്യറാക്കിയിരുന്നത്. ഇതില്‍ കലര്‍ത്താനായി സൂക്ഷിച്ചിരുന്ന കഴുതച്ചാണകം, ഉണക്കപ്പുല്ല്, ഭക്ഷ്യയോഗ്യമല്ലാത്ത നിറങ്ങള്‍, ആസിഡ് എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തെന്നും മീണ വ്യക്തമാക്കി.

ഇവിടെ നിന്നും പിടിച്ചെടുത്ത ഉത്പ്പന്നങ്ങളുടെ ഇരുപത്തിയേഴോളം സാമ്ബിളുകള്‍ വിദഗ്ധപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, ലാബ് റിപ്പോര്‍ട്ട് വന്നശേഷം ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ആക്‌ട് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്. സംഭവത്തില്‍ ഫാക്ടറി ഉടമയായ അനൂപ് വര്‍ഷ്ണെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി എന്ന യുവജനസംഘടനയുടെ 'മണ്ഡല്‍ സഹ് പ്രഭാരി'യാണ് അനൂപ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഫാക്ടറി നടത്തിപ്പിനുള്ള ലൈസന്‍സ് ഹാജരാക്കാന്‍ ഉടമയ്ക്ക് കഴിഞ്ഞിട്ടില്ല.അതുപോലെ തന്നെ ഉത്പ്പന്നങ്ങളുടെയും. ഇവിടെ നിര്‍മ്മിക്കപ്പെട്ടിരുന്ന മായം ചേര്‍ത്ത വസ്തുക്കള്‍ നഗരത്തിന്‍റെ മറ്റുഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്നോയെന്ന കാര്യവും പരിശോധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News