Loading ...

Home International

വ്യാജ വാക്‌സിനുകള്‍ വിപണിയിലെത്തും; മുന്നറിയിപ്പുമായി ഇന്റര്‍പോള്‍,194 രാജ്യങ്ങള്‍ക്ക് ഓറഞ്ച് നോട്ടീസ്

ഫൈസര്‍ വാക്സീന് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ഇത് പുതിയ വെല്ലുവിളി കൂടിയാണ് ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്. വാക്‌സീന്‍ എത്രയും വേഗം ലഭിക്കുക എന്ന മനുഷ സഹജമായ ആഗ്രഹം ദുരൂപയോഗപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. ഇതിന്റെ ഭാഗമായി വ്യാജ കോവിഡ് വാക്‌സീനുകള്‍ വിപണിയിലെത്തിയേക്കാമെന്ന മുന്നറിയിപ്പുമായി രാജ്യാന്തര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ രംഗത്തു വന്നു. ഇന്റര്‍നെറ്റിലൂടെയും അല്ലാതെയും വ്യാജ വാക്‌സീനുകളുടെ പരസ്യം നല്‍കാനും വില്‍ക്കാനും സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ പറയുന്നു.

ആഗോള തലത്തിലുള്ള ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വ്യാജ വാക്‌സീനുകളുമായി ബന്ധപ്പെട്ട് 194 രാജ്യങ്ങള്‍ക്ക് ഓറഞ്ച് നോട്ടീസാണ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് വാക്‌സീനുകളുടെ അനധികൃത പരസ്യങ്ങള്‍, കൃത്രിമം കാണിക്കല്‍, മോഷണം തുടങ്ങിയവ തടയാന്‍ തയാറെടുക്കണമെന്ന് നോട്ടിസില്‍ പറയുന്നു. ഒരു സംഭവം, ഒരു വ്യക്തി, ഒരു വസ്തു അല്ലെങ്കില്‍ പൊതു സുരക്ഷയ്ക്ക് ഗുരുതരവും ആസന്നവുമായ ഭീഷണിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രക്രിയയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇന്റര്‍പോള്‍ ഓറഞ്ച് അറിയിപ്പ് നല്‍കുന്നത്.

വാക്‌സീന്‍ വിതരണശൃംഖലയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വ്യാജ വസ്തുക്കള്‍ വില്‍പന നടത്തുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും പോലീസ് ഓഗനൈസേഷനുകള്‍ക്ക് ഇന്റര്‍പോള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇത്തരം വാക്‌സീനുകള്‍ ജനങ്ങളുടെ ആരോഗ്യവും ജീവനും അപകടത്തിലാക്കിയേക്കാമെന്നും ഇന്റര്‍പോള്‍ പറയുന്നു.

യുഎസ് കമ്ബനിയായ ഫൈസറും ജര്‍മന്‍ കമ്ബനിയായ ബയോണ്‍ടെക്കും ചേര്‍ന്ന വികസിപ്പിച്ച വാക്സീന്റെ രണ്ടു ഡോസ് വീതം നല്‍കുന്നതിനാണ് ബ്രിട്ടന്‍ അനുമതി നല്‍കിയത്. സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ പ്രോഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിന് ശേഷമാണ് ഇവര്‍ അനുമതി നല്‍കിയത്. ഇതിന് ശേഷം ബ്രിട്ടനിലേക്ക് വാക്‌സിന്‍ എടുക്കാന്‍ പോകാന്‍ ഇന്ത്യക്കാര്‍ ട്രാവല്‍ എജന്‍സികളെ സമീപിക്കുന്നതായിയുള്ള വാര്‍ത്തകളും പുറത്ത് വന്നിയിരുന്നു.

ഇന്ത്യക്കാര്‍ക്ക് യുകെയില്‍ വാക്സീന്‍ കിട്ടുമോയെന്നു പോലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സീന്‍ ലഭ്യമാക്കുക. ഫൈസര്‍ വാക്സീനെക്കുറിച്ച്‌ ബുധനാഴ്ച യുകെ സര്‍ക്കാരിന്റെ അറിയിപ്പു ലഭിച്ചതിനുശേഷം, ഓഫ് സീസണ്‍ ആയിരുന്നിട്ടുകൂടി, യുകെ വീസ ലഭിച്ചവരും ലണ്ടനിലേക്ക് പോകാന്‍ കഴിയുന്നവരുമായ ചില ഇന്ത്യക്കാരില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചതായി ട്രാവല്‍ എജന്‍സികള്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമുണ്ടോയെന്ന യുകെ സര്‍ക്കാരിന്റെ വ്യക്തതയ്ക്കായി കമ്ബനി കാത്തിരിക്കുകയാണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ വാക്സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതായുണ്ടെന്നുമാണ് ട്രാവല്‍ എജന്‍സികളുടെ നിലപാട്.

Related News