Loading ...

Home International

പാര്‍ലമെന്റില്‍ ഏറ്റുമുട്ടി തായ്‌വാന്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍

തായ്‌വാന്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതി സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍. പ്രതിപക്ഷം പന്നിയുടെ കുടല്‍മാലയും മാംസവുമെല്ലാം ഭരണപക്ഷത്തിന് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കയ്യാങ്കളിയായി. അമേരിക്കയില്‍ നിന്നുള്ള പന്നിയിറച്ചി ഇറക്കുമതിക്ക് ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് പ്രസിഡന്റ് സായ് ഇംഗ്-വെന്‍ ആഗസ്റ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഇറച്ചിയേറുമെല്ലാം അരങ്ങേറിയത്.

പ്രീമിയര്‍ സു സെങ് ചാങ് സംസാരിക്കുമ്ബോള്‍ പ്രധാന പ്രതിപക്ഷമായ കൂമിങ്താങ് (കെഎംടി) പാര്‍ട്ടി അംഗങ്ങള്‍ പന്നിയിറച്ചി എറിയുകയായിരുന്നു. തുടര്‍ന്ന് ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അംഗങ്ങളും കെഎംടി പ്രതിനിധികളും തമ്മില്‍ ഏറ്റുമുട്ടി. റക്ടോപമൈന്‍ നല്‍കിയ പന്നികളുടെ ഇറച്ചി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനും ചൈനയും നിരോധിച്ചതാണ് റക്ടോപമൈന്‍ ഉള്‍ക്കൊള്ളുന്ന ഇറച്ചി.

പ്രതിപക്ഷപാര്‍ട്ടിയായ കെഎംടി പന്നിയിറച്ചി ഇറക്കുമതിയെ ശക്തിയുക്തം എതിര്‍ക്കുകയാണ്. പ്രീമിയര്‍ സു സെങ് ചാങ് സഭയെ അഭിസംബോധന ചെയ്യുന്നത് സെപ്റ്റംബറിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ചുറ്റും പ്രത്യേക സുരക്ഷ ഒരുക്കിയാണ് വെള്ളിയാഴ്ച ഇദ്ദേഹത്തെ സംസാരിക്കാന്‍ ക്ഷണിച്ചത്. എന്നാല്‍ പ്രസംഗം ആരംഭിച്ചതും പ്രതിപക്ഷാംഗങ്ങള്‍ പന്നിമാംസം വാരിയെറിയുകയായിരുന്നു.

Related News