Loading ...

Home National

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ പ്രതിഷേധം ശക്തം

വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിഷയം എന്‍ഡിഎ മുന്നണിയേയും പ്രതിസന്ധിയിലാക്കി. ഹരിയാനയിലെ ജെജെപി, ബീഹാറിലെ ജെഡിയു പാര്‍ട്ടികളും സമ്മര്‍ദ്ദത്തിലായി. പ്രതിപക്ഷം കര്‍ഷകരെ തെറ്റിധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വിവാദമായ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ചെറുതും വലുതുമായ സമരങ്ങളിലാണ്. ഈ മാസം 24ന് പഞ്ചാബില്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ഡല്‍ഹി ജന്ദര്‍ മന്തറിലും സമരങ്ങള്‍ നടക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദള്‍ കര്‍ഷക സമ്മര്‍ദ്ദം കൊണ്ട് കേന്ദ്രമന്ത്രി സ്ഥാനം രാജി വെച്ചു. രാജി വെച്ച്‌ കൊണ്ട് ഹര്‍സിമ്രത്ത് കൌര്‍ പറഞ്ഞത് തന്‍റെ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്നാണ്.

ഹരിയാനയിലെ ബിജെപി സര്‍ക്കാരില്‍ സഖ്യകക്ഷിയായ ജെജെപിയും പ്രതിസന്ധിയിലായിരിക്കുകയാണ്. പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൌട്ടാലയോട് ഉപമുഖ്യമന്ത്രി പദം രാജിവെക്കണമെന്ന് പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമാനമായ പ്രതിസന്ധിയാണ് ബീഹാറില്‍ നിധീഷ് കുമാറിന്‍റെ ഐക്യജനതാദളും നേരിടുന്നത്. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷം പ്രധാന വിഷയമായി ഓര്‍ഡിനന്‍സ് അവതരിപ്പിക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ എന്നും കര്‍ഷകര്‍ക്കൊപ്പമാണെന്നും വ്യാജ പ്രചാരണങ്ങളില്‍ വീണ് വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞത്.പുതിയ നിയമം ഗ്രാമചന്തകള്‍ ഇല്ലാതാക്കുമെന്നും താങ്ങുവില സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. നിലവിലെ നിയമം അനുസരിച്ച്‌ കാര്‍ഷികോത്പന്ന കമ്ബോള സമിതി വില്പന സ്ഥലം അഥവാ ചന്ത നിശ്ചയിക്കുകയും ഉത്പന്നങ്ങള്‍ക്ക് വിലയിടുകയുമാണ് ചെയ്യുന്നത്. പുതിയ നിയമമനുസരിച്ച്‌ എവിടെ വേണമെങ്കിലും ഉത്പന്നങ്ങള്‍ വിറ്റഴിക്കാം. ഇത് വന്‍കിട കുത്തകകളുടെ റീടെയില്‍ ശൃംഖലകളെ സഹായിക്കാനാണെന്നാണ് ആരോപണം. ഇപ്പോള്‍ 200ഉം അതിന് മുകളിലും ഗ്രാമങ്ങളിലെ ഉത്പന്നങ്ങള്‍ ഒരു ചന്തയിലാണ് വില്‍പന നടത്തുന്നത്. ചന്തകള്‍ ഇല്ലാതാകുന്നതോടെ പല ഗ്രാമങ്ങളിലെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ വരികയോ വില കുറച്ച്‌ നല്‍കേണ്ടി വരികയോ ചെയ്യും.നിലവിലെ നിയമമനുസരിച്ച്‌ കമ്മീഷന്‍ ഏജന്‍റുമാര്‍ക്കാണ് വ്യാപാര ലൈസന്‍സ് ലഭിച്ചിരുന്നത്. അവരാണ് കര്‍ഷകര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിരുന്നത്. ഉത്പന്നങ്ങള്‍ വിളവെടുത്ത് വിറ്റ ശേഷം കര്‍ഷകര്‍ പണം മടക്കി നല്‍കുകയുമാണ് പതിവ്. പുതിയ നിയമ പ്രകാരം കമ്മീഷന്‍ ഏജന്‍റുമാര്‍ ഇല്ലാതാകുകയും കര്‍ഷകര്‍ക്ക് പണം ലഭിക്കാതിരിക്കുകയും ചെയ്യും. വിളവിറക്കും മുന്‍പ് വിളകളുടെ വില നിശ്ചയിക്കുന്ന കരാര്‍ കൃഷിക്ക് വേണ്ടിയാണ് പുതിയ നിയമമെന്ന് കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

എന്ത് കൃഷി ചെയ്യണമെന്ന് കോര്‍പറേറ്റുകള്‍ തീരുമാനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. പുതിയ നിയമത്തിലെ വകുപ്പുകള്‍ ചെറുകിട ഇടത്തരം കര്‍ഷകരെ തക‍ര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതും കോര്‍പറേറ്റുകളെ സഹായിക്കാനുമാണെന്ന ആരോപണം ഉയര്‍ത്തിയാണ് പ്രതിഷേധം ശക്തമാകുന്നത്.കൃഷിക്കാ‍ര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ന്യായവില ലഭ്യമാക്കാനും ബില്‍ സഹായിക്കുമെന്നാണ് കേന്ദ്രസ‍ര്‍ക്കാര്‍ വാ​ദം. എന്നാല്‍ ഓര്‍ഡിനന്‍സ് നിയമമായാല്‍ അത് കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന താങ്ങുവില സമ്ബ്രദായം ഇല്ലാതാകുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു.

Related News