Loading ...

Home Kerala

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി 250 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും അനിയന്ത്രിതമായ വിലവര്‍ദ്ധനവില്‍ നിന്ന് പരിഹാരമായും അന്തരീക്ഷ മലിനീകരണമില്ലാത്തതുമായ ഇലക്‌ട്രിക് വാഹനങ്ങളുടെ യുഗം മുന്നില്‍കണ്ട് സംസ്ഥാനത്ത് അതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി 250 ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിക്കും. വൈദ്യുതി ബോര്‍ഡാണ് ഇതിന്റെ നോഡല്‍ ഏജന്‍സി.

എല്ലാ ജില്ലകളിലുമായി 250 സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ഒരു ചാര്‍ജിംഗ് ശൃംഖല തന്നെ കെ.എസ്.ഇ.ബി സ്ഥാപിക്കും. കെ.എസ്.ഇ.ബിയ്ക്ക് സ്വന്തമായി സ്ഥലമില്ലാത്ത ഇടങ്ങളില്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലത്തോ,​ സ്വകാര്യ ഏജന്‍സികളുടെ സ്ഥലങ്ങളിലോ ആകും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക.
‘പൈലറ്റില്‍’ തുടങ്ങി മൂന്ന് ഘട്ടം

പൈലറ്റ്, കവറേജ്, സ്‌കെയിലിംഗ് എന്നീ മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമായ പൈലറ്റിലുള്‍പ്പെടുത്തിയാണ് കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വന്തം സ്ഥലത്ത് കെ.എസ്.ഇ.ബി ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചത്. 12 കോടിയാണ് ഇതിന് ചെലവിടുക. ആദ്യ സ്റ്റേഷന്‍ തിരുവനന്തപുരം നേമം ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിസരത്ത് പൂര്‍ത്തിയായിരുന്നു. 80 കിലോവാട്ട് ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേ സമയം മൂന്ന് കാറുകള്‍ ചാര്‍ജ് ചെയ്യാനാവും. 45 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെയാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാകാന്‍ വേണ്ട സമയം. ഭാഗികമായോ നിശ്ചിത തുകയ്‌ക്കോ ചാര്‍ജ് ചെയ്യാം. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്‌ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഈ സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും. കവറേജ് ഘട്ടത്തില്‍ ആവശ്യമായ സ്ഥലങ്ങളിലെല്ലാം സ്‌റ്റേഷനുകള്‍ ഉറപ്പാക്കും. സംസ്ഥാനത്തുടനീളം സ്‌റ്റേഷനുകള്‍ നിര്‍മിക്കുന്നതാണ് സ്‌കെയിലിംഗ് ഘട്ടം. ദേശീയപാതയില്‍ 25 കിലോമീറ്റര്‍ ഇടവിട്ടും നഗരങ്ങളില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലും ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.

യൂണിറ്റിന് അഞ്ചുരൂപ

വ്യക്തികളോ സംരംഭകരോ അവരുടെ സ്ഥലങ്ങളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ അവര്‍ക്ക് യൂണിറ്റിന് അഞ്ചുരൂപ നിരക്കില്‍ വൈദ്യുതി നല്‍കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച്‌ അന്തിമധാരണ ആകുന്നതേയുള്ളൂ. .

ഭൂമിയുടെ വിലയൊഴികെ ശരാശരി 15 ലക്ഷം രൂപ ചെലവില്‍ ഒരു ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാനാവും. ഇവിടെ മൂന്നോ നാലോ വാഹനങ്ങള്‍ ഒരേസമയം ചാര്‍ജ് ചെയ്യാം. എന്നാല്‍, കൂടുതല്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതും പാര്‍ക്കിംഗ് പ്രദേശം കൂടുതല്‍ വേണ്ടതുമായ സ്‌റ്റേഷനുകള്‍ക്ക് ചെലവേറും.

10 ലക്ഷം വൈദ്യുത വാഹനങ്ങള്‍

2022ഓടെ സംസ്‌ഥാനത്ത് പത്തുലക്ഷം ഇലക്‌ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചത്. രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങള്‍, ആയിരം ചരക്കുവാഹനങ്ങള്‍, 50,000 ത്രീ വീലറുകള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ തുടങ്ങിയവയായിരിക്കും വൈദ്യുത ശ്രേണിയില്‍ പുറത്തിറക്കുക. പൊതുഗതാഗത രംഗത്ത് 100 ശതമാനം വൈദ്യുത വാഹനങ്ങളുള്ള നഗരമായി തലസ്ഥാന നഗരത്തെ മാറ്റും. സംസ്‌ഥാനത്ത് വൈദ്യുത വാഹന മേഖലകളും (ഇ.വി സോണുകള്‍) പരിഗണനയിലാണ്.​

Related News