Loading ...

Home Business

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യം സാമ്പത്തിക മേഖലയിലും ബാങ്കിംഗ് രംഗത്തും വലിയ പ്രതിസന്ധി നേരിടുന്നതായി റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 68 ദിവസത്തെ ലോക്ക്ഡൗണ്‍ സമയത്തെ ആര്‍.ബി.ഐയുടെ വരുമാന നഷ്ടം മൂന്നു ലക്ഷം കോടിയോളമാണെന്നും കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മൊത്തം വരുമാനം 29 ശതമാനം കുറഞ്ഞുവെന്നും രാജ്യത്ത് ബാങ്കിംഗ് മേഖല പ്രതിസന്ധി നേരിടുന്നതായും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് പൊതുമേഖലാ ബാങ്കുകളെ അടിയന്തരമായി സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും 2019-20 സാമ്ബത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് കാരണം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്തു ജനങ്ങളുടെ പ്രയാസങ്ങളൊഴിവാക്കാന്‍ നടപ്പാക്കിയ മൊറട്ടോറിയം ബാങ്കുകള്‍ക്കു ക്ഷീണമായി. വൈറസ് നിയന്ത്രണവിധേയമാകുന്നതോടെ മൊറട്ടോറിയം പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകും. റവന്യൂ വരുമാനം മെച്ചപ്പെടുത്താന്‍ നികുതിദായകരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. നികുതി വെട്ടിപ്പ് നിയന്ത്രിക്കുക, ജി.എസ്.ടി സംവിധാനം കുറ്റമറ്റതാക്കുക, വിവിധ മേഖലകളിലെ സ്വകാര്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വലിയ തിരിച്ചടിയുണ്ടായെന്നും സെപ്റ്റംബറില്‍ അവസാനിക്കുന്ന രണ്ടാം പാദത്തിലും ഇതു തുടരുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടായിരം രൂപയുടെ ഒരു നോട്ടുപോലും അച്ചടിച്ചില്ലെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്തു സാമ്ബത്തിക പ്രതിസന്ധി വരുന്നുവെന്നു താന്‍ മുന്‍പേ പറഞ്ഞത് ഇപ്പോള്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊവിഡ് വ്യാപനത്തിനു പിന്നാലെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്ന രാഹുല്‍ ഗാന്ധി, ഇത് ഒഴിവാക്കാന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു.

തട്ടിപ്പുകളും വര്‍ധിച്ചു

മുംബൈ: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് മേഖലയിലെ തട്ടിപ്പുകളും വര്‍ധിച്ചതായി റിസര്‍വ് ബാങ്ക്. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് 28 ശതമാനം വര്‍ധിച്ചതായാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്. ലോണ്‍ സംബന്ധമായാണ് കൂടുതല്‍ തട്ടിപ്പുകള്‍ ഉണ്ടായിരിക്കുന്നതെന്നും കിട്ടാക്കടം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പുകളില്‍ 80 ശതമാനവും നടന്നിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളിലാണെന്നതും ശ്രദ്ധേയമാണ്.

Related News