Loading ...

Home Kerala

പട്ടയഭൂമിയില്‍ കൃഷിയും വീടും മാത്രം ഇടുക്കി പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: സര്‍വകക്ഷി തീരുമാനം അട്ടിമറിച്ച സര്‍ക്കാര്‍ നടപടി ഭൂപ്രശ്നങ്ങളില്‍ ഉഴലുന്ന ഇടുക്കിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. വാണിജ്യ ആവശ്യങ്ങള്‍ക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാന്‍ കഴിയുംവിധം 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത് സര്‍ക്കാര്‍ മരവിപ്പിച്ചതാണ് പുതിയ പ്രതിസന്ധി.ഭൂമി പതിച്ചുനല്‍കിയത് എന്ത് ആവശ്യത്തിലേക്കെന്ന് വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാവൂവെന്ന നിലവിലെ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കലക്ടര്‍മാരോട് നിര്‍ദേശിച്ചതാണ് കര്‍ഷകന് ഇരുട്ടടിയായത്. നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന് മാത്രമല്ല, നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍.

1964ലെ ഭൂപതിവ്ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഈ നിയമം കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച്‌ ഇറക്കിയ 2019 ആഗസ്റ്റ് 22ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീടും കൃഷിയും ഒഴികെ നിര്‍മിതികള്‍ മുഴുവന്‍ മുള്‍മുനയിലാകുകയായിരുന്നു.പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന് ഉറപ്പാക്കി റവന്യൂ വകുപ്പില്‍നിന്ന് നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോള്‍ കൈവശഭൂമി ഉപയോഗം സാധ്യമാകൂ. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഇടുക്കിയില്‍ മാസങ്ങളായി തുടരുന്ന നിര്‍മാണ സ്തംഭനം കണക്കിലെടുത്ത് സര്‍വകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട് ചട്ടഭേദഗതി നീക്കം.

കഴിഞ്ഞ ഡിസംബര്‍ 18ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഭേദഗതിക്ക് ധാരണ. ഇതിന് പിന്നാലെയാണ് ഇടുക്കിക്ക് മാത്രം ബാധകമാക്കിയ നിര്‍മാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന് ജൂലൈ 29ന് ഹൈകോടതി ഉത്തരവിട്ടത്.കോടതിവിധിയോടെ ഭേദഗതി അടിയന്തരമായി കൊണ്ടുവരേണ്ട സാഹചര്യം സംജാതമാക്കി. രാഷ്ട്രീയ തിരിച്ചടി ഭയന്ന് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമെടുത്ത നിലപാടില്‍നിന്ന് പിന്നാക്കം പോകലാണ് കലക്ടര്‍മാര്‍ കഴിഞ്ഞ 12ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍.


Related News