Loading ...

Home Kerala

സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് വരുന്നു

തിരുവനന്തപുരം : ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് രം​ഗത്തേക്ക് കൂടി കാലെടുത്തുവെക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. സര്‍ക്കാരിനു പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു. ‘സവാരി’ എന്നാണ് പേര്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസും (ഐടിഐ) ചേര്‍ന്നുള്ള സംരംഭത്തിന്റെ അന്തിമ രൂപരേഖയായി. സര്‍ക്കാരിനു കൂടി പങ്കാളിത്തമുള്ള ഓണ്‍ലൈന്‍ ടാക്സി സേവനം രാജ്യത്ത് ആദ്യമാണ്. ധനകാര്യം, ഐ.ടി, പൊലീസ് എന്നീ വകുപ്പുകളുടെ അംഗീകാരം കിട്ടിയ പദ്ധതി തൊഴില്‍വകുപ്പുമായുള്ള കരാറിനുശേഷമാണ് നിലവില്‍ വരുക. മാര്‍ച്ചില്‍ കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി. ഓണത്തിനുശേഷം നടപ്പാക്കാനുള്ള തീരുമാനത്തിലാണ് ക്ഷേമനിധി ബോര്‍ഡ്. കളമശ്ശേരിയിലെ വി.എസ്.ടി. എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്ബനിയാണ് സോഫ്റ്റ്വേര്‍ തയ്യാറാക്കുന്നത്. പ്രാഥമികഘട്ടത്തില്‍ 10 കോടി രൂപ ചെലവാക്കുന്നത് ഐ.ടി.ഐ. ആണ്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ 10 ലക്ഷത്തോളം ടാക്സി കാര്‍, ഓട്ടോ ഉടമകളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ല മുഴുവന്‍ നടപ്പാക്കും. താമസിയാതെ എല്ലാ ജില്ലകളും ‘സവാരി’യുടെ പരിധിയില്‍ വരുമെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം എസ് സ്കറിയ പറഞ്ഞു. സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി വന്നതിനെത്തുടര്‍ന്നുള്ള തൊഴില്‍നഷ്ടം പുതിയ സംരംഭം ആരംഭിക്കുന്നതിലൂടെ നികത്താനാകുമെന്നാണ് പ്രതീക്ഷ.

Related News