Loading ...

Home International

കൊവിഡ്;ന്യൂസിലന്‍ഡില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ന്യൂസിലന്‍ഡ്: ന്യൂസിലന്‍ഡില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സെപ്തംബര്‍ 19ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ലേക്കാണ് മാറ്റിയത്. പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്ന് വന്നവര്‍ക്കല്ലാതെ കഴിഞ്ഞ 102 ദിവസം ഒരൊറ്റ കൊവിഡ് സമ്ബര്‍ക്ക കേസ് പോലും ന്യൂസിലന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സൗത്ത് ഓക്ക്‌ലന്‍റിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആഗസ്ത് 11ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇതോടെ ഓക്ക്‌ലന്‍റില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം 13 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഓക്ക്‌ലന്‍റില്‍ പുതിയ രോഗികളുടെ എണ്ണം 58 ആയി. ഇതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ പൊതുതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിയും ന്യൂസിലന്‍റ് ഫസ്റ്റ് പാര്‍ട്ടിയുടെ നേതാവും ഉപപ്രധാനമന്ത്രിയുമായ വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഇപ്പോഴത്തെ സാഹചര്യം എതിരാണെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന് എഴുതിയ കത്തില്‍ അദ്ദേഹം വിശദീകരിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നിര്‍ത്തിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതി നീട്ടിയതോടെ ഒമ്ബത് ആഴ്ച പ്രചാരണത്തിന് ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ഷന്‍ സുഗമമായി നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സമയം കിട്ടുമെന്നും ജസീന്ത വ്യക്തമാക്കി. 1600ഓളം കൊവിഡ് കേസുകളാണ് ന്യൂസിലന്‍ഡില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 22ല്‍ പിടിച്ചുനിര്‍ത്താനുമായി. അതിവോഗം കൊവിഡിനെ പിടിച്ചുകെട്ടി ലോകത്തിനു തന്നെ മാതൃകയായ രാജ്യമാണ് ന്യൂസിലന്‍ഡ്.

Related News