Loading ...

Home cinema

പ്രശസ്ത ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ഫൊട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു. 81 വയസായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയ-സാമൂഹിക-സാഹിത്യ രംഗത്തെ പല പ്രമുഖരെയും തന്റെ ക്യാമറ കണ്ണുകളിലൊപ്പിയെടുത്ത ഫൊട്ടോഗ്രഫറാണ് അദ്ദേഹം. മലയാള സാഹിത്യ ലോകത്തെ പല പ്രമുഖരെയും തന്റെ ക്യാമറയിലൂടെ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ വൈക്കം മുഹമ്മദ് ബഷീറും മുതല്‍ രാഷ്ട്രീയ കേരളത്തിലെ എകെജിയും ഇഎംഎസും എല്ലാം ഉള്‍പ്പെടുന്നു. ബഷീര്‍, ഛായയും ഓര്‍മയും, എം.ടി.യുടെ കാലം എന്നീ പേരുകളില്‍ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ശൂരനാട്ട് 1939ലാണ് രാജന്‍ ജനിക്കുന്നത്. അച്ഛന്‍ പുത്തന്‍വിളയില്‍ ശ്രീധരന്‍ അമ്മ പള്ളിക്കുന്നത് ഈശ്വരി. പുനലൂരില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മാവോലിക്കര രവിവര്‍മ്മ സ്കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്സ് ഡിപ്ലോമയും നേടി. 1963-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി എത്തിയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. 1994ല്‍ വിരമിച്ചെങ്കിലും കോഴിക്കോട് തന്നെ തുടരുകയായിരുന്നു. ബഷീറിന്റെ ആരാധകനായിരുന്നു രാജന്‍ പിന്നീട് അദ്ദേഹത്തിന്റെ സന്തതസഹചാരി വരെയായി. സ്വന്തമായി സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി സിനിമാപഠനത്തിനായി രാജനെ റഷ്യയിലേക്കയച്ചു. മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയില്‍ മൂന്നുകൊല്ലം അദ്ദേഹം സിനിമാട്ടോഗ്രഫി പഠിച്ചു. ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. അച്യുതന്‍ ഗേള്‍സ് എച്ച്‌.എസ്.എസ്., ചാലപ്പുറം), മകന്‍ ഡോ. ഫിറോസ് രാജന്‍ (കാന്‍സര്‍ സര്‍ജന്‍, കൊവൈ മെഡിക്കല്‍ സെന്റര്‍, കോയമ്ബത്തൂര്‍), മകള്‍ ഡോ. പോപ്പി രാജന്‍ (ക്വലാലംപുര്‍ മെഡിക്കല്‍ കോളേജ്).

Related News