Loading ...

Home International

മ്യാന്‍മറില്‍ ധാതുഖനിയില്‍ മണ്ണിടിച്ചില്‍; 113 തൊഴിലാളികള്‍ മരിച്ചു

യാംഗൂണ്‍: വടക്കന്‍ മ്യാന്‍മറിലെ രത്‌ന ഖനിയിലുണ്ടായ മണ്ണിടിച്ചില്‍ ചുരുങ്ങിയത് 113 തൊഴിലാളികള്‍ മണ്ണിനടിയില്‍പ്പെട്ട് മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നിരവധി പേര്‍ മണ്ണിനടിയില്‍പെട്ടിട്ടുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശികസമയം രാവിലെ 6.30ഓടെയായിരുന്നു അപകടം. കാച്ചിന്‍ സംസ്ഥാനത്തെ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള രത്‌നക്കല്ല് ഖനികളാല്‍ സമ്ബന്നമായ മേഖലയിലാണ് ദുരന്തമുണ്ടായത്. കനത്ത മഴയെ തുടര്‍ന്നാണ് അപകടമെന്ന് മ്യാന്‍മര്‍ ഫയര്‍ സര്‍വീസസ് വകുപ്പ് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ഇതുവരെ 113 പേരുടെ മൃതദേഹം കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 'ഇപ്പോള്‍ ഞങ്ങള്‍ നൂറിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു,' ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ പ്രാദേശിക ഉദ്യോഗസ്ഥന്‍ ടാര്‍ ലിന്‍ മൗങ് ഫോണിലൂടെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രത്‌നക്കല്ലുകള്‍ ശേഖരിക്കുയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. മ്യാന്മറിലെ ഖനികളില്‍ നേരത്തേയും നിരവധി തവണ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായിട്ടുണ്ട്. 2015ല്‍ 116 പേര്‍ക്ക് ഒരപകടത്തില്‍ ജീവന്‍ നഷ്ടമായിരുന്നു.

Related News