Loading ...

Home Europe

മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകം നവംബർ ഒന്നിന്

വത്തിക്കാൻസിറ്റി: സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ വിസിറ്റേറ്ററും നിയുക്‌ത ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് നവംബർ ഒന്നിന് (ചൊവ്വ) മെത്രാനായി അഭിഷിക്‌തനാവും. രാവിലെ പത്തിന് വത്തിക്കാനിലെ സെന്റ് പോൾസ് പേപ്പൽ ബസിലിക്കയിലാണ് മെത്രാഭിഷേക ചടങ്ങുകൾ. വത്തിക്കാൻ കാര്യാലയ കൗൺസിൽ സെക്രട്ടറി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ രക്ഷാധികാരിയായി 140 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങൾ നടത്തിവരുന്നത്.

സീറോ മലബാർ സഭയുടെ പൊന്തിഫിക്കൽ ക്രമമനുസരിച്ചുള്ള മെത്രാഭിഷേകചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലയനാർദോ സാന്ദ്രി, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ സഹകാർമികരാകും. ഇന്ത്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭയുടെ തലവനുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സെന്റ് പോൾ മേജർ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി എന്നിവർ സ്വാഗതം ആശംസിക്കും. പൗരസ്ത്യ തിരുസംഘത്തിൽ സീറോ മലബാർ സഭാ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന മോൺ. മക്ലിൻ കമിംഗ്സ് നിയമനപത്രിക വായിക്കും. കർമങ്ങളുടെ ആർച്ച്ഡീക്കൻ മാള ഫൊറോന വികാരി ഫാ. പയസ് ചിറപ്പണത്താണ്. ആർച്ച്ബിഷപുമാരായ മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, മാർ മാത്യു മൂലക്കാട്ട്, ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ ആന്റണി ചിറയത്ത്, മാർ ജേക്കബ് മനത്തോടത്ത്, മാർ പോൾ ആലപ്പാട്ട്, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, യുകെയിൽ നിന്ന് മാർ ജോസഫ് സ്രാമ്പിക്കൽ, അമേരിക്കയിൽ നിന്ന് മാർ ജോയ് ആലപ്പാട്ട് തുടങ്ങി നിരവധി മേലധ്യക്ഷന്മാരും 3000ൽപരം വിശ്വാസികളും നൂറുകണക്കിനു വൈദികരും സന്യസ്തരും ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.

റോമിൽനിന്നുള്ള വൈദികരും സന്യസ്തരും അല്മായരും ഉൾപ്പെടുന്ന ഗായകസംഘമാണ് തിരുക്കർമങ്ങളിൽ ഗാനശുശ്രൂഷ നടത്തുന്നത്. മലയാളത്തിലും ഇറ്റാലിയൻ ഭാഷയിലുമായിരിക്കും പ്രാർഥനകൾ. കാറോസൂസാ പ്രാർഥനകൾ യൂറോപ്പിലെ വിവിധ ഭാഷകളിൽ ഉണ്ടായിരിക്കും. 

ഇറ്റലി, ജർമനി, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഡെന്മാർക്ക് എന്നിവിടങ്ങളിൽ 40,000ൽ പരം സീറോ മലബാർ സഭാ മക്കളുടെ അജപാലനപരമായ കാര്യങ്ങളെ ഏകോപിപ്പിച്ചു കൂടുതൽ സജീവമാക്കുകയും കാര്യക്ഷമമാക്കാനുള്ള സാധ്യതകൾ കണ്ടെത്തുകയും അതനുസരിച്ചുള്ള ശിപാർശകൾ മാർപാപ്പയ്ക്കു സമർപ്പിക്കുകയുമാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ ഉത്തരവാദിത്വം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

Related News