Loading ...

Home Kerala

നിലവിലെ നിരക്കില്‍ തന്നെ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും; സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും

നിരക്കുവര്‍ധന പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും നിലവിലെ നിരക്കില്‍ തന്നെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ഹൈക്കോടതി വിധി കയ്യില്‍ കിട്ടാത്തതിനാല്‍ സ്വകാര്യ ബസുകള്‍ക്കും വര്‍ധിപ്പിച്ച ചാര്‍ജ് ഈടാക്കാനാവില്ല. കോടതി വിധി കിട്ടിയ ശേഷമേ സര്‍ക്കാരും അപ്പീല്‍ നല്‍കൂ.

ഹൈക്കോടതി സ്റ്റേ ഉണ്ടെങ്കിലും അപ്പീല്‍ പോകാന്‍ തീരുമാനിച്ചതിനാല്‍ കെഎസ്ആർടിസി ഉയർന്ന നിരക്ക് ഈടാക്കില്ല. മിനിമം എട്ടുരൂപയെന്ന പഴയ നിരക്കിൽ സർവീസ് നടത്താനാണ് തീരുമാനം. കോടതി ഉത്തരവ് വൈകുമെന്നതിനാല്‍ ഇന്ന് അപ്പീല്‍ നല്‍കാനിടയില്ല. കോടതി വിധി കയ്യില്‍ കിട്ടാതെ സ്വകാര്യ ബസുകള്‍ക്കും കൂടിയ നിരക്ക് ഈടാക്കാനാവില്ല.

നിരക്കിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ സ്വകാര്യബസുടമകളും സമ്മര്‍ദ്ദത്തിലാണ്. കൂടിയ നിരക്ക് ഈടാക്കുന്നതിന് പകരം സര്‍വീസ് നിര്‍ത്തിവെക്കാനാണ് സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനം.

ഒരേ റൂട്ടിൽ കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസുകൾക്കും രണ്ട് നിരക്ക് ഈടാക്കിയാല്‍ നാട്ടുകാരുടെ പ്രതിഷേധവും നേരിടേണ്ടി വരും. അനിശ്ചിതത്വം നീങ്ങാന്‍ സര്‍ക്കാര്‍ അപ്പീലില്‍ കോടതി വിധി വരുന്നത് വരെ കാത്തിരിക്കണം. സ്വകാര്യബസുകള്‍ പിന്‍വലിയുന്നത് മൂലമുള്ള പ്രയാസം ഒഴിവാക്കാന്‍ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനാണ് കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാർ നിർദേശം.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാന്‍ ശുപാര്‍ശ

അതേസമയം, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാൻ ശുപാർശ ചെയ്യുമെന്ന് കമ്മറ്റി ചെയർമാൻ ജ. രാമചന്ദ്രൻ പറഞ്ഞു. സാധാരണ ചാർജിന്‍റെ 50% വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കണമെന്നാണ് അഭിപ്രായമെന്നും ചെയർമാൻ മീഡിയാവണിനോട് പറഞ്ഞു.

Related News