Loading ...

Home Kerala

കേരളത്തിന് 1276 കോടി കേന്ദ്രധനസഹായം അനുവദിച്ചു

കേരളത്തിന് 1276 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. റവന്യു നഷ്ടം നികത്താനാണ് തുക അനുവദിച്ചത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചത്. ആകെ 6195 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്.
അതേസമയം ദേശീയ ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവുകളോടെ നീട്ടിയേക്കും. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് എട്ട് സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതുവരെയുള്ളതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യോഗമാണ് ഇന്ന് നടന്നത്. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയാണ് ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് കടക്കാനാവുമോ എന്ന ആലോചന നടന്നത്.ഇന്ത്യ പ്രതിരോധത്തില്‍ വലിയ ജാഗ്രത കാട്ടിയെന്ന് പ്രധാനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമീണ ഇന്ത്യയെ വൈറസില്‍ നിന്ന് സംരക്ഷിച്ച്‌ നിര്‍ത്തണം. എവിടെയൊക്കെ വൈറസ് പടരുന്നു എന്ന് വ്യക്തമായി. ഈ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള തന്ത്രം ആവിഷ്ക്കരിക്കണം. സമ്ബദ് വ്യവസ്ഥയെ കൂടുതല്‍ ചലിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ച്‌ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തന്‍റെ താല്‍പ്പര്യം മോദി അറിയിച്ചു.എന്നാല്‍ ഇതിനോട് കൂടുതല്‍ സംസ്ഥാനങ്ങള്‍ വിയോജിച്ചു. ലോക്ക് ഡൗണ്‍ തുടരണമെന്ന് പശ്ചിമബംഗാളും, തെലങ്കാനയും, മഹാരാഷ്ട്രയും നിര്‍ദ്ദേശിച്ചു. വുഹാനില്‍ കൊവിഡ് വീണ്ടും സ്ഥിരീകരിച്ചത് കണക്കിലെടുക്കണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി ഭരിക്കുന്ന അസമിനൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ലോക്ക് ഡൗണ്‍ തുടരുന്നതിനെ അനുകൂലിച്ചു. പാസഞ്ചര്‍ തീവണ്ടി വേണ്ടെന്ന് ഒഡീഷ പറഞ്ഞു.വിമാന സര്‍വ്വീസിനോട് തമിഴ്നാടും കര്‍ണ്ണാടകയും വിയോജിച്ചു. എന്നാല്‍ ഗുജറാത്തും ദില്ലിയും ലോക്ക് ഡൗണ്‍ പിന്‍വലിക്കണം എന്ന നിലപാടാണ് യോഗത്തിലറിയിച്ചത്. ലോക്ക്ഡൗണ്‍ തുടരേണ്ടി വരും എന്ന സൂചന ഒടുവില്‍ പ്രധാനമന്ത്രി നല്‍കി. വിദ്യാഭ്യാസം ടൂറിസം തുടങ്ങിയ മേഖലകളില്‍ പുതിയ മാതൃക ആലോചിക്കണം. ജില്ല തിരിച്ചുള്ള സോണിനു പകരം ചില മേഖലകളെ മാത്രം റെഡ്സോണിലാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. എന്തായാലും കൂടുതല്‍ മേഖകള്‍ തുറന്നു കൊണ്ട് നാലാം ഘട്ട ലോക്ക്ഡൗണിലേക്കു പോകാനുള്ള സാധ്യതയാണ് യോഗത്തിനു ശേഷം കാണുന്നത്.

Related News