Loading ...

Home Kerala

ഒരു ലക്ഷം പ്രവാസികള്‍ തിരികെയെത്തിയാല്‍ അവരെ സംരക്ഷിക്കാന്‍ കേരളത്തിന് സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി; പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനാവില്ല

കൊച്ചി : പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പ്രായോഗികമല്ല. ഒരുലക്ഷം പേര്‍ വിദേശത്തുനിന്നും നാട്ടിലെത്തിയാല്‍ വേര്‍തിരിച്ച്‌ ക്വാറന്റൈന്‍ ചെയ്യാന്‍ സൗകര്യമുണ്ടോയെന്ന് കോടതി ചോദിച്ചു. 5000 ഡോക്ടര്‍മാരും 20,000 നഴ്‌സുമാരും വേണ്ടി വരില്ലേയെന്ന് കോടതി ആരാഞ്ഞു.ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, മെഡിക്കല്‍ സംവിധാനങ്ങള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് സമമാകില്ലേ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.പ്രവാസികളെ മടക്കിക്കൊണ്ടു വരുന്ന കാര്യത്തില്‍ ഹര്‍ജി ലോക്ക്ഡൗണിന് ശേഷം പരിഗണിക്കുന്നതാണ് ഉചിതം. സഹതാപം ഉണ്ടെങ്കിലും സര്‍ക്കാരിന്റെ പരിമിതികള്‍ കോടതി മനസ്സിലാക്കുന്നു. പ്രവാസികള്‍ക്ക് ചികില്‍സ എംബസികള്‍ ഉറപ്പാക്കണം. ഗര്‍ഭിണികളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു.മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അവരുടെ നയവും നിയമവുമല്ല നമ്മുടേതെന്ന് കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി പരി​ഗണിക്കുന്നത് കോടതി മെയ് രണ്ടിലേക്ക് മാറ്റി. അതിഥി തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച ഹര്‍ജിയും കോടതി പിന്നീട് പരിഗണിക്കും.

Related News