Loading ...

Home Music

വരേണ്യ സംഗീതത്തെ ചോദ്യം ചെയ്ത സംഗീതജ്ഞന്‍ by സജി ശ്രീവത്സം

കര്‍ണാടക സംഗീതത്തിന്‍െറ പ്രൗഢമായ വേദികളില്‍ സ്ഥിരമായി കാണാറുള്ള സംഗീതജ്ഞനാണ് തൊടൂര്‍ മാഡബുസി കൃഷ്ണ എന്ന ടി.എം. കൃഷ്ണ. വേദിയില്‍ പാരമ്പര്യ സംഗീതത്തിന്‍െറ ചിട്ടവട്ടങ്ങളില്‍നിന്ന് വ്യതിചലിക്കാതെ കേഴ്വിക്കാരെ വിസ്മയത്തുമ്പില്‍ നിര്‍ത്തുന്ന അദ്ഭുത സംഗീതജ്ഞന്‍.

ഹിന്ദു പത്രത്തിന്‍െറ എഡിറ്റോറിയല്‍ പേജില്‍ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതാറുള്ള ടി.എം ഇതുതന്നെയാണോ എന്ന് ആദ്യമൊക്കെ പലരും സംശയിച്ചിട്ടുണ്ട്. കാരണം അങ്ങനെയൊരു പാരസ്പര്യം അപൂര്‍വമാണ്. സംഗീതജ്ഞര്‍ക്ക് ഒട്ടും താല്‍പര്യമുള്ള മേഖലയല്ല രാഷ്ട്രീയവും സാമൂഹിക പ്രവത്തനവും. എന്നാല്‍, ടി.എം. കൃഷ്ണ വ്യത്യസ്തനാകുന്നത് അവിടെയാണ്. ചിന്തകളില്‍ പരമ്പരാഗത സംഗീതത്തിന്‍െറ ഇനിയും മാറിയിട്ടില്ലാത്ത ജാതിമേധാവിത്തത്തെയും വരേണ്യവത്ക്കരണത്തെയും പൊതുസമൂഹത്തില്‍ ചോദ്യംചെയ്തു ടി.എം. കൃഷ്ണ.

കര്‍ണാടക സംഗീതചരിത്രത്തില്‍ ബ്രാഹ്മണ സമൂഹത്തില്‍നിന്ന് ഇത്ര ശക്തമായി സംഗീതത്തിലെ ജാതീയതയെ ചോദ്യംചെയ്ത മറ്റൊരു സംഗീതജ്ഞനുമില്ല.തമിഴ്നാട്ടിലെ നാടന്‍ പാട്ടുകാരായ തിരുക്കൂത്ത് പാട്ടുകാരെയും മറ്റും വരേണ്യവേദികളുടെ ഏഴയലത്ത് അടുപ്പിക്കാതിരിക്കുമ്പോള്‍ അവരെയും അവരുടെ സംഗീതത്തെയുംകുറിച്ച് പഠനം നടത്തുകയും അവരോടൊപ്പം പരിപാടികളില്‍ പാടുകയും ചെയ്ത കൃഷ്ണ നടത്തിയത് വിപ്ളവകരമായ ചുവടുവെപ്പാണ്.

കര്‍ണാടകയിലെ ജോഗപ്പ ഗായകരെന്നറിയപ്പെടുന്ന മൂന്നാംലിംഗക്കാരായ നാടോടി ഗായകര്‍ക്കൊപ്പം വേദി പങ്കിട്ട ഏക കര്‍ണാടക സംഗീതജ്ഞനും ടി.എം.കൃഷ്ണയാണ്. തമിഴ്നാട്ടില്‍ മരണസമയത്ത് പാടാന്‍ പോകുന്ന സാധാരണക്കാരായ, താഴ്ന്ന ജാതിക്കാരായ ദേശി ഗായകരെക്കുറിച്ച് പഠിക്കുകയും അവരോടൊപ്പം പാടുകയും ചെയ്തു. ഒരിക്കല്‍ എല്‍.ടി.ടി.ഇ അധീനതയിലായിരുന്ന ജാഫ്നയില്‍ ഇപ്പോഴത്തെ തമിഴ് വംശജര്‍ക്കായി ആദ്യമായി ഇവിടെനിന്ന് പോയി കച്ചേരി അവതരിപ്പിച്ച കര്‍ണാടക സംഗീതജ്ഞനും കൃഷ്ണയാണ്.സംഗീതാസ്വാദകരുടെയിടയില്‍ മാത്രം അറിയപ്പെട്ടിരുന്ന ടി.എം. കൃഷ്ണ പൊതുവിഷയങ്ങള്‍ സംബന്ധിച്ച് ലേഖനങ്ങളെഴുതാനും സംഗീതത്തിലെ ജാതീയതയെക്കുറിച്ച് പുറംലോകത്തോട് സംസാരിക്കാനും തുടങ്ങിയതോടെയാണ് കൂടുതല്‍ ജനകീയനായത്. അതേസമയം, ഇത് പാരമ്പര്യവാദികളായ പലരിലും അസ്വാരസ്യമുണ്ടാക്കി. അതിന്‍െറ പ്രതിഫലനവും കണ്ടുതുടങ്ങിയിട്ടുണ്ട്. തിരവനന്തപുരത്തുള്‍പ്പെടെ പല സുപ്രധാന വേദികളിലും സജീവസാന്നിധ്യമായിരുന്ന കൃഷ്ണയെ അടുത്തകാലത്തായി അവിടെ കാണാറില്ല.

തിരുവിതാംകൂറിലെ പ്രമുഖ വേദിയായ നവരാത്രി മണ്ഡപത്തിലും സ്വാതി സംഗീതോത്സവത്തിലും നീലകണ്ഠശിവന്‍ സംഗീതോത്സവത്തിലും കൃഷ്ണ പാടിയിട്ട് വര്‍ഷങ്ങളായി.കര്‍ണാടക സംഗീതത്തിന്‍െറ ശ്രീകോവിലെന്ന രീതിയില്‍ സംഗീതജ്ഞര്‍ ബഹുമാനിച്ചാദരിക്കുന്ന ചെന്നൈ മ്യൂസിക് അക്കാദമിയില്‍ ഇനി മുതല്‍ താന്‍ പാടില്ല എന്ന് കഴിഞ്ഞ മാര്‍ഗഴി സംഗീതോത്സവ സമയത്തെ കൃഷ്ണയുടെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. പലരും സ്വപ്നംകാണുന്ന ആ വേദി നന്നേ ചെറുപ്പത്തില്‍തന്നെ കീഴടക്കിയതാണദ്ദേഹം. അടുത്തകാലത്ത് കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും അദ്ദേഹം നിലപാടുകള്‍ ആവര്‍ത്തിച്ചു.

ചെന്നൈയിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1976ല്‍ ജനിച്ച കൃഷ്ണ കുട്ടിക്കാലം മുതല്‍ തന്നെ സംഗീതത്തില്‍ പ്രതിഭ തെളിയിച്ചിരുന്നു. ആന്ധ്രയിലെ ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ഋഷിവാലി സ്കൂളില്‍ പഠിച്ച കൃഷ്ണ കുട്ടിക്കാലത്ത് അവതരിപ്പിച്ച കച്ചേരി കേട്ടിട്ടാണ് വിഖ്യാത സംഗീതജ്ഞനായ ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ പഠിപ്പിക്കാനായി ക്ഷണിക്കുന്നത്. ശെമ്മങ്കുടിയുടെ ശിഷ്യന്‍ എന്ന നിലയിലാണ് കൃഷ്ണ സംഗീതരംഗത്ത് വളരെ ചെറുപ്പത്തില്‍തന്നെ പ്രശസ്തനായത്. സംഗീത ഇതിഹാസമായ എം.എസ്. സുബ്ബലക്ഷ്മിയുടെയും ശിഷ്യനായിരുന്നു.താന്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചയാളാണ്. അതിനാല്‍ കര്‍ണാടക സംഗീതത്തിന്‍െറ പാരമ്പര്യമായ അംശങ്ങള്‍ ഉള്‍ക്കൊണ്ടാണ് വളര്‍ന്നത്. അതിനാല്‍ അതോടൊപ്പം നാട്ടുസംഗീതത്തിന്‍െറ പല പാരമ്പര്യങ്ങളും അറിയാന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് സ്വയം അറിഞ്ഞപ്പോഴാണ് കര്‍ണാടക സംഗീതത്തിന്‍െറ അടിസ്ഥാനം ഇവയൊക്കെയാണെന്ന് ബോധ്യപ്പെട്ടതെന്നും അതിനാലാണ് ഇതിനെയെല്ലാം പരസ്യമായി വെല്ലുവിളിക്കുന്നതെന്നും കൃഷ്ണ പറഞ്ഞിട്ടുണ്ട്.

3000 വര്‍ഷത്തെ പാരമ്പര്യം പറയുന്ന കര്‍ണാടക സംഗീതത്തിന് യഥാര്‍ഥത്തില്‍ 200 വര്‍ഷത്തെ പാരമ്പര്യമേ ഉള്ളൂ എന്നും ദേവദാസികള്‍, ഇശൈ വെള്ളാളര്‍ തുടങ്ങിയവരുടെ സംഗീതത്തിന്‍െറയും ഇസ്ലാമിക സംഗീതത്തിന്‍െറയും വടക്കന്‍ കര്‍ണാടക, മധ്യപ്രദേശിലെ ഠായ, ചതുര്‍ഗണ്ഡി തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള സംഗീതത്തിന്‍െറയുമൊക്കെ അംശങ്ങള്‍ ചേര്‍ന്നതാണ് ഇന്നത്തെ കര്‍ണാടക സംഗീതമെന്നും കൃഷ്ണ തെളിയിച്ചു. കര്‍ണാടക സംഗീതം ഹിന്ദു സംഗീതമല്ളെന്നും ക്ളാസിക്കല്‍ എന്നത് സൗന്ദര്യശാസ്ത്ര നിര്‍മിതിയല്ല, മറിച്ച് സാമൂഹിക രാഷ്ട്രീയ നിര്‍മിതിയാണെന്നും അദ്ദഹം വാദിച്ചു. ടി.എം. കൃഷ്ണ എഴുതിയ ‘എ സതേണ്‍ മ്യൂസിക് ദ കര്‍ണാട്ടിക് സ്റ്റോറി’ എന്ന പുസ്തകവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

Related News